ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 12 തിങ്കളാഴ്ച) ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം. ഏഷ്യൻ ടീമുകളായ പാകിസ്താനും ശ്രീലങ്കയുമാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. രണ്ട് ടീമുകൾക്കും ഒരുപോലെ നിർണായകമാണ് ഇന്നത്തെ കളി. സംഭവം ലളിതം - ഇന്ന് ജയിക്കുന്നവർ സെമി ഫൈനലിൽ കടക്കും. തോൽക്കുന്നവർ ടൂർണമെന്റിന് പുറത്താകും. മഴമൂലം കളി മുടങ്ങിയാൽ പാകിസ്താനെ മറികടന്ന് ശ്രീലങ്ക സെമിയിലെത്തും.
ഇന്ത്യയോട് തോറ്റുകൊണ്ട് തുടങ്ങിയ പാകിസ്താൻ അടുത്ത കളിയിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ടൂർണമെന്റിലേക്ക് തിരിച്ചുവന്നത്. ബാറ്റിംഗിലും ബൗളിംഗിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത അവർക്ക് ശ്രീലങ്കയെയും തോൽപിക്കാനുള്ള കരുത്തുണ്ട്. ഇന്ന് ശ്രീലങ്കയെയും സെമിയിൽ ഇംഗ്ലണ്ടിനെയും പാകിസ്താൻ തോൽപിച്ചാൽ ഒരു പക്ഷേ ഒരു ഇന്ത്യ - പാക് ഫൈനല്‍ കണ്ടുകൂടായ്കയില്ല. സെമിയിൽ ബംഗ്ലാദേശാണ് ഇന്ത്യയ്ക്ക് എതിരാളികൾ.

ദക്ഷിണാഫ്രിക്കയോട് തോറ്റതിന് ശേഷം ഇന്ത്യയെ ഞെട്ടിച്ചാണ് ശ്രീലങ്ക ടൂർണമെന്റിൽ പിടിച്ചുനിൽക്കുന്നത്. ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം അടിച്ചെടുത്ത ആത്മവിശ്വാസം അവരുടെ ബാറ്റിംഗിൽ പ്രതിഫലിക്കും എന്നുറപ്പ്. ഗുണതിലകെ, കുശാൽ മെൻഡിസ്, കുശാൽ പെരേര, ക്യാപ്റ്റൻ മാത്യൂസ് എന്നിവർ മികച്ച ഫോമിലാണ്. ചുരുക്കത്തിൽ പാകിസ്താന്റെ ഫാസ്റ്റ് ബൗളിംഗും ലങ്കയുടെ യുവ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ കളി.