ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ഇന്നു ആദ്യത്തെ കളി. ചിരവൈരികളും അയല്‍ക്കാരുമായ പാകിസ്താനാണ് ഇന്ത്യയ്ക്ക് എതിരാളികൾ. പാകിസ്താന്റെയും ആദ്യത്തെ കളിയാണ് ഇത്. നാല് ടീമുകളുള്ള ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾക്ക് മാത്രമേ സെമി ഫൈനലിൽ എത്താൻ പറ്റൂ എന്നതിനാൽ ഇന്ത്യക്കും പാകിസ്താനും മത്സരം ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ഐ സി സി ടൂർണമെന്റുകളിൽ പാകിസ്താനെതിരെയുള്ള വ്യക്തമായ ആധിപത്യം നൽകുന്ന ആത്മവിശ്വാസമാകും ഇന്ത്യൻ ടീമിന്റെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും പ്രധാന താരങ്ങളെല്ലാം ഫോമാണ് എന്നതും ക്യാപ്റ്റൻ വിരാട് കോലിക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. ധവാൻ, രോഹിത്,കോലി, ധോണി, യുവരാജ്, കാർത്തിക് - എന്നിവർ ബാറ്റിംഗിലും ഭുമ്ര, ഉമേഷ്, അശ്വിൻ, ജഡേജ, ഷമി എന്നിവർ ബൗളിംഗിലും ഏത് സാഹചര്യത്തിലും തിളങ്ങാൻ പോന്നവരാണ്.

മറുവശത്ത് താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ് പാകിസ്താൻ ഇറങ്ങുന്നത്. മിസ്ബ ഉൾഹഖ്, യൂനിസ് ഖാൻ എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം പാകിസ്താൻ കളിക്കുന്ന ഐ സി സി ടൂർണമെന്റ് കൂടിയാണ് ഇത്. വിക്കറ്റ് കീപ്പർ കൂടിയായ സർഫരാസ് ഖാനാണ് പാകിസ്താന്റെ ക്യാപ്റ്റൻ. ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കളി. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും കളി തത്സമയം കാണാം.