ആന്റിഗ്വ: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ (2017 ജൂൺ 30) നടക്കും. ആന്റിഗ്വയിലെ നോർത്ത് സൗണ്ട് സ്റ്റേഡിയത്തിലാണ് കളി. രണ്ടാമത്തെ മത്സരത്തിൽ 105 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1 - 0 ന് മുന്നിലാണ്. ആദ്യമത്സരം മഴ മുടക്കിയിരുന്നു. പരമ്പരയിൽ ആകെ അഞ്ച് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യൻ സമയം വൈകിട്ട് ആറര മുതൽ കളി ടെൻ സ്പോർട്സ് നെറ്റ് വർക്കിൽ തത്സമയം കാണാം.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുമോ എന്നതാണ് മൂന്നാം ഏകദിനത്തിലെ ഹൈലൈറ്റ്. പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിൽ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റൻ വിരാട് കോലി സൂചന നൽകിയിരുന്നു. റിഷഭ് പന്ത് കളിക്കുകയാണെങ്കിൽ യുവരാജ് സിംഗോ എം എസ് ധോണിയോ ആകും ടീമിന് പുറത്താകുക. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് മുതൽ ധോണിയും യുവരാജും അത്ര മികച്ച ഫോമിലല്ല. യുവരാജ് ആദ്യത്തെ രണ്ട് കളിയിലും ഫോമിലായിരുന്നില്ല.
ബാറ്റിംഗ് നിരയുടെ മികച്ച ഫോമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഒരു കാര്യം. യുവരാജും ധോണിയും മാത്രമേ ഫോമൗട്ടുള്ളൂ. ഓപ്പണർമാരായ അജിൻക്യ രഹാനെ, ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ ഫോം മാത്രം മതി ഇന്ത്യയ്ക്ക് മാന്യമായ സ്കോറിലെത്താൻ. അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ടീമിലെ ഇടം നിലനിർത്താനാണ് സാധ്യത. ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും മൂന്നാം ഏകദിനത്തിൽ ഒരു അവസരം കിട്ടിയേക്കും.