ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കുള്ള കയ്യടി ഇപ്പോഴും തുടരുകയാണ്. മെല്‍ബണ്‍ ടെസ്റ്റിലെ എട്ടു വിക്കറ്റ് ജയം രഹാനെയുടെ തൊപ്പിയിലെ പൊന്‍തൂവലായി മാറിക്കഴിഞ്ഞു. അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നിന്ന ഇന്ത്യയ്ക്ക് വേണ്ടി രഹാനെ മുന്നില്‍ നിന്ന് പടപൊരുതി. ആദ്യ ഇന്നിങ്‌സില്‍ രഹാനെയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മേല്‍ക്കൈ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ബൗളര്‍മാര്‍ കളം വാണപ്പോള്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു; നാലാം ദിനംതന്നെ ഇന്ത്യ ജയിച്ചു.

ഓസീസ് പര്യടനത്തിന് മുന്നോടിയായി രഹാനെ കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് പുതിയ വിവരം. പരിശീലന സമയത്ത് പന്തുകൊണ്ടുള്ള പ്രഹരങ്ങള്‍ താരം ശരീരത്തില്‍ മനഃപൂര്‍വം ഏറ്റുവാങ്ങി. നെറ്റ്‌സില്‍ പന്തെറിയാന്‍ വരുന്നവരോട് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി എറിയാനാണ് രഹാനെ ആവശ്യപ്പെട്ടതെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനുമായ പ്രവീണ്‍ ആമ്രെ കഴിഞ്ഞദിവസം വെളിപ്പെടുത്തി.
'പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സമയത്ത് രഹാനെ ഒറ്റയ്ക്കാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. പന്തെറിയാനെത്തുന്ന ബൗളറോട് ശരീരം ലക്ഷ്യമാക്കി എറിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി തവണ അദ്ദേഹം സ്വയം പ്രഹരം ഏറ്റുവാങ്ങി. ഓസ്‌ട്രേലിയയില്‍ സമാന സാഹചര്യങ്ങള്‍ ഒരുപാടുണ്ടാകുമെന്നായിരുന്നു രഹാനെ പറഞ്ഞത്. ശരീരത്തിലേക്ക് എത്തുന്ന പന്തുകള്‍ക്ക് നേരെ ഏറ്റവും കുറഞ്ഞ പ്രതികരണ സമയം കണ്ടെത്താന്‍ രഹാനെ പരിശീലനത്തിലുടനീളം ശ്രദ്ധിച്ചു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ്‍ ആമ്രെ പറഞ്ഞു.

രഹാനെയുടെ ഈ കഠിന പ്രയത്‌നങ്ങള്‍ ഫലം നല്‍കിത്തുടങ്ങിയെന്നാണ് ആമ്രെയുടെ പക്ഷം. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ കൃത്യമായ ഗൃഹപാഠം രഹാനെ നടത്തി. ഓഫ് സ്പിന്നര്‍മാര്‍ക്ക് എതിരെ കളിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുള്ള ആശയക്കുഴപ്പം രഹാനെ മുതലെടുത്തു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം ഏറെ നിര്‍ണായകമാണ്.
ടോസ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ പ്ലാന്‍ ബി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ത്തന്നെ അശ്വിന് പന്തുനല്‍കി രഹാനെ ഇതു വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ആദ്യ ദിനം ആദ്യ മണിക്കൂറില്‍ത്തന്നെ മെല്‍ബണില്‍ ഒരു സ്പിന്നര്‍ പന്തെടുക്കുമെന്ന് ഓസ്‌ട്രേലിയ സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല. മെല്‍ബണില്‍ രഹാനെയുടെ ഫീല്‍ഡൊരുക്കവും പ്രശംസയര്‍ഹിക്കുന്നു, പ്രവീണ്‍ ആമ്രെ അഭിപ്രായപ്പെട്ടു.