രഹാനെയുടെ തിരിച്ചുവരവ്
വൈസ് ക്യാപ്റ്റനും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ അജിങ്ക്യ രഹാനെ തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. കഴിഞ്ഞ 18 മാസത്തോളമായി ടെസ്റ്റില്‍ രഹാനെയുടെ ബാറ്റിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2018 മുതല്‍ വിന്‍ഡീസിനെിരേ നടന്ന ടെസ്റ്റ് പരമ്പര വരെ 22 ഇന്നിങ്‌സുകളില്‍ നിന്നും 662 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
ഇതേ തുടര്‍ന്നു വിന്‍ഡീസിനെതിരായ പരമ്പരയില്‍ രഹാനെയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെയെല്ലാം സംശയങ്ങള്‍ക്കു രഹാനെ മറുപടി നല്‍കുകയായിരുന്നു. നാല് ഇന്നിങ്‌സുകളില്‍ നിന്നും 90.33 ശരാശരിയില്‍ 271 റണ്‍സ് താരം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായതും രഹാനെയായിരുന്നു.
വിഹാരിയുടെ ഉദയം
ഹനുമാ വിഹാരിയുടെ പ്രകടനമാണ് പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു പോസിറ്റീവ്. അനുഭവസമ്പത്തുള്ള രോഹിത് ശര്‍മയ്ക്കു പകരം വിഹാരിയെ ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന് പ്രകടനത്തിലൂടെ വിഹാരി തന്റെ മിടുക്ക് തെളിയിക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറിയും വിഹാരി കണ്ടെത്തി. രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം നേടിയിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നു 96.33 ശരാശരിയില്‍ 289 റണ്‍സാണ് വിഹാരി അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
പേസര്‍മാരുടെ പ്രകടനം
പേസ് ബൗളര്‍മാരുടെ മാസ്മരിക പ്രകടനമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടുന്ന പേസ് നിര വിന്‍ഡീസിനെ നിലംപരിശാക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ ബുംറ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ കട പുഴക്കിയിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒമ്പതു വിക്കറ്റുകളുമായി ഷമിയും തന്റെ റോള്‍ ഭംഗിയാക്കി. മൂന്നു പേസര്‍മാരും കൂടി രണ്ടു ടെസ്റ്റുകളില്‍ നിന്നും കൊയ്തത് 33 വിക്കറ്റുകളാണ്.