'ആദ്യമേ വലിയ സ്കോര്‍ സ്വപ്നം കാണരുത്!'; ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ കാത്തിരിക്കുന്ന അപകടം
ടി20 ലോകകപ്പിലെ നിര്‍ണ്ണായകമായ 'വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍' വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം പീയുഷ് ചൗള. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയാല്‍ ടീമിന് അത് തിരിച്ചടിയാകുമെന്നാണ് ചൗളയുടെ നിരീക്ഷണം. ഞായറാഴ്ച (മാര്‍ച്ച് 1) നടക്കുന്ന മത്സരത്തിലെ വിജയികള്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.
'വലിയ ലക്ഷ്യം അപകടമാണ്'
ലോകകപ്പ് മത്സരങ്ങളിലെ സമ്മര്‍ദ്ദം ഐപിഎല്ലില്‍ നിന്ന് വ്യത്യസ്തമാണെന്ന് സ്റ്റാര്‍ സ്പോര്‍ട്‌സിലെ ചര്‍ച്ചയില്‍ ചൗള ചൂണ്ടിക്കാട്ടി. "220-230 റണ്‍സ് നേടാം എന്ന് കരുതി ഇറങ്ങുന്ന ടീമുകള്‍ ചിലപ്പോള്‍ 160 റണ്‍സിന് പുറത്തായേക്കാം. ലോകകപ്പില്‍ 190 റണ്‍സ് നേടിയാല്‍ പോലും സമ്മര്‍ദ്ദം കാരണം അത് 210-ന് തുല്യമാകും. പവര്‍പ്ലേയില്‍ എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. വലിയ സ്കോര്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ മികച്ച തുടക്കം നേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്," ചൗള വ്യക്തമാക്കി.

മിഡില്‍ ഓവറുകളില്‍ കളി തിരിക്കും
ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചും ഗ്രൗണ്ടിന്റെ വലിപ്പവും പരിഗണിക്കുമ്പോള്‍ മിഡില്‍ ഓവറുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമാകുമെന്ന് ചൗള പറഞ്ഞു. "പവര്‍പ്ലേയിലും അവസാന ഓവറുകളിലും ഇരു ടീമുകളും ഒരുപോലെ റണ്‍സ് കണ്ടെത്തിയേക്കാം. എന്നാല്‍ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും എങ്ങനെ പന്തെറിയുന്നു എന്നത് പ്രധാനമാണ്. വിന്‍ഡീസ് ബാറ്റര്‍മാരെ പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചാല്‍ ഇന്ത്യക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടാം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ കരുത്ത് സ്പിന്‍ മാന്ത്രികത
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് വരുണ്‍ ചക്രവര്‍ത്തി. 11 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണിനൊപ്പം അക്‌സര്‍ പട്ടേല്‍ കൂടി ചേരുമ്പോള്‍ വിന്‍ഡീസ് മധ്യനിരയ്ക്ക് അത് വലിയ വെല്ലുവിളിയാകും. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ 256 റണ്‍സ് അടിച്ചുകൂട്ടിയിരുന്നെങ്കിലും കൊല്‍ക്കത്തയില്‍ അത്തരമൊരു വമ്പന്‍ സ്കോര്‍ പ്രതീക്ഷിക്കുന്നത് വിവേകമല്ലെന്നാണ് ചൗളയുടെ പക്ഷം. സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് പക്വതയാര്‍ന്ന ബാറ്റിംഗും കൃത്യതയാര്‍ന്ന ബൗളിംഗും അനിവാര്യമാണ്.
വെസ്റ്റ് ഇന്റീസിനെതിരായ പോരാട്ടം സത്യത്തിൽ ഒരു വെർച്വൽ ക്വാർട്ടർ ഫൈനൽ തന്നെയാണ്. ജയിക്കുന്നവർ സെമിയിലേക്ക് കടക്കും. തോൽക്കുന്നവർ പുറത്താകും. ഇത് വല്ലാത്ത ആവേശമാണ് ക്രിക്കറ്റ് പ്രേമികൾക്ക് നൽകുന്നത്. ഒരു നോക്ക് ഔട്ട് മത്സരത്തിന്റെ എല്ലാ സാങ്കേതികതകളും പ്രകടമായ മത്സരമാണ് ഇത്. ശക്തരായ ഇന്ത്യയും വെസ്റ്റ് ഇന്റീസും ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പമായിരിക്കും എന്നതാണ് ആകാംഷ നിറഞ്ഞ കാര്യം. ടി20 ലോകകപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയെ വിന്റീസ് മൂന്ന് തവണ തോൽപ്പിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ലോകപോരിൽ ഇന്ത്യയ്ക്ക് വിജയം നേടാനായത്. എന്നാൽ, ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇന്റീസിനെതിരെ ഇന്ത്യ അപരാചിതരാണ് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications