പിടി മോനെ ഒരു മുത്തം
രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായ കഗീസോ റബാദയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയുടെ ചുടുമുത്തം. ഒന്നാം ഇന്നിംഗ്‌സിലും രണ്ട് വിക്കറ്റ് വീഴ്ത്തി റബാദ തിളങ്ങിയിരുന്നു. മൊത്തം 51 ഓവര്‍. ഏഴ് വിക്കറ്റ്. മാന്‍ ഓഫ് ദ മാച്ച്. ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന ഒന്നാം നിര ബൗളറുടെ പകരക്കാരനായി വളരുകയാണ് യംഗ് കഗീസോ റബാദ.
ജയിക്കുന്നത് ക്രിക്കറ്റ്
വര്‍ണവെറിയുടെ പേരില്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വിലക്കപ്പെട്ട രാജ്യമാണ് ദക്ഷിണാഫ്രിക്ക. ടീമില്‍ കറുത്ത വര്‍ഗക്കാരിത്ര വെളുത്ത വര്‍ഗക്കാരിത്ര എന്ന അനുപാതം വെച്ച് കളിക്കുന്ന അപൂര്‍വ്വം ക്രിക്കറ്റ് രാജ്യങ്ങളില്‍ ഒന്നാണവര്‍. അവിടെയാണ് കറുത്ത വര്‍ഗക്കാരനായ കഗീസോ റബാദയെ വെളുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസി കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്.
റബാദ ചാമ്പ്യന്‍ ബൗളര്‍
വെറും 21 വയസ്സേ ആയിട്ടുള്ളൂ കഗീസോ റബാദയ്ക്ക്. അപ്പോഴേക്കും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയുടെ അഭിപ്രായ പ്രകാരം റബാദ ഒരു ചാമ്പ്യന്‍ ബൗളറായിക്കഴിഞ്ഞു. ഒരുപക്ഷേ ഡെയ്ല്‍ സ്റ്റെയ്‌ന് പകരക്കാരനായി പോലും. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ ഒരോവറില്‍ എട്ട് റണ്‍സ് പ്രതിരോധിച്ച് ജയിച്ചാണ് റബാദ വരവറിയിച്ചത്.
നാണംകെട്ട തോല്‍വി
1988ന് ശേഷം ഇതാദ്യമായിട്ടാണ് ഓസ്‌േേട്രലിയ സ്വന്തം നാട്ടില്‍ തോറ്റുകൊണ്ട് ഒരു ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഏകദിന പരമ്പരയിലെ 0 - 5 എന്ന നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണിത്. 177 റണ്‍സിനാണ് അവര്‍ പെര്‍ത്തില്‍ തോറ്റത്. 539 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 361 റണ്‍സിന് ഓളൗട്ടായി.
തിളങ്ങിയവര്‍ ഇവര്‍
ഒന്നാം ഇന്നിംഗ്‌സില്‍ 84 റണ്‍സെടുത്ത ഡി കോക്കും 51 റണ്‍സുമായി ബാവുമയും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഡി കോക്കിനൊപ്പം സെഞ്ചുറികളുമായി എല്‍ഗറും ഡുമിനിയും കൂടി തിളങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ 242 റണ്‍സടിച്ച സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 540 റണ്‍സെടുത്ത് ഡക്ലയര്‍ ചെയ്തു.
ഓസ്‌ട്രേലിയ തകര്‍ന്നു
ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് പോകാതെ 158 റണ്‍സിലെത്തിയ ഓസ്‌ട്രേലിയ അവിടുന്നങ്ങോട്ട് മാരകമായി തകര്‍ന്നു. 244ന് ഓളൗട്ട്. വാര്‍ണര്‍ 97ഉം മാര്‍ഷ് 63ഉം റണ്‍സടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 97 റണ്‍സുമായി ഖ്വാജയാണ് ടോപ് സ്‌കോററായത്. നെവില്‍ 60 റണ്‍സടിച്ചു. ഓസ്‌ട്രേലിയ 361ന് ഓളൗട്ടായി.