ലാഹ്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവത്തിന് ആഭ്യന്തര ക്രിക്കറ്റിലെ അവസാന വാക്കായ രഞ്ജി ട്രോഫിയില്‍ നിന്നും വിജയത്തോടെ വിട. താന്‍ ആദ്യ രഞ്ജി മത്സരം കളിച്ച അന്ന് ജനിച്ച ധവാല്‍ കുല്‍ക്കര്‍ണിക്കൊപ്പം പുറത്താകാതെ നിന്ന് മുംബൈയെ വിജയത്തിലെത്തിച്ചാണ് സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റിനോട് വിട പറഞ്ഞത്. ഒരു പക്ഷേ രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും മാധ്യമശ്രദ്ധ കിട്ടിയ മത്സരം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല.
ജയിക്കാന്‍ 240 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ നാലുവിക്കറ്റുകള്‍ ശേഷിക്കെ 40 റണ്‍സ് കൂടി വേണം എന്ന നിലയിലാണ് നാലാം ദിനം കളി പുനരാരംഭിച്ചത്. 55 റണ്‍സോടെ പുറത്താകാതെ നിന്ന സച്ചിനിലായിരുന്നു മുംബൈയുടെ പ്രതീക്ഷ മുഴുവന്‍. രണ്ടരപ്പതിറ്റാണ്ടായി തുടരുന്ന ശീലം അവസാനമത്സരത്തിലും തുടര്‍ന്ന സച്ചിന്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് മുംബൈയെ വിജയത്തിലേക്ക് നയിച്ചു.
കെട്ടിപ്പിടിക്കലും എടുത്തുയര്‍ത്തലുമായാണ് മുംബൈ ടീമംഗങ്ങള്‍ സച്ചിന്റെ അവസാനത്തെ രഞ്ജി വിജയം ആഘോഷമാക്കിയത്. ലോകകപ്പ് മത്സരം ജയിച്ച പ്രതീതിയായിരുന്നു കളിക്കളത്തിലെങ്ങും. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ സച്ചിനെ ചുമലിലേറ്റി സഹ കളിക്കാര്‍ ഗ്രൗണ്ടിന് ചുറ്റും വലം വെച്ചു. ലോകകപ്പും ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും ജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീമും മുംബൈ ഇന്ത്യന്‍സും സച്ചിന് നല്‍കിയ ആദരവിനെ ഓര്‍മിപ്പിക്കുന്നതായി ഇത്.
രഞ്ജി ട്രോഫിയില്‍ നിന്നും വിരമിച്ച സച്ചിന്‍ ഇനി കളത്തിലിറങ്ങുക വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയാണ്. മുംബൈയില്‍ അവസാനത്തെ ടെസ്റ്റ് മത്സരവും കളിച്ച് സച്ചിന്‍ നവംബര്‍ 18 ന് ക്രിക്കറ്റിനോട് വിടപറയും. സച്ചിന്റെ കരിയറിലെ ഇരുന്നൂറാമത്തെ ടെസ്റ്റായിരിക്കും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ നടക്കുക.