പന്തിന്റെ രംഗപ്രവേശം
മൂന്നാം ഏകദിനത്തിലും ആരാധകര്‍ കണ്ടു സിക്‌സ്ടിക്കാനുള്ള പന്തിന്റെ തിടുക്കം. 35 ഓവറില്‍ 255 റണ്‍സ് വേണമെന്നിരിക്കെ ഒരറ്റത്ത് നായകന്‍ കോലി ഇന്ത്യന്‍ സ്‌കോര്‍ കെട്ടിപ്പടുക്കുന്ന സമയം. പതിമൂന്നാം ഓവറില്‍ ഫാബിയന്‍ അലെനെ ആക്രമിക്കാനുള്ള നീക്കമാണ് ധവാന് പിഴച്ചത്.
ക്രീസില്‍ നിന്നും ഇറങ്ങിയ ധവാന് അലെന്റെ പന്ത് പഠിക്കാനായില്ല. ബാറ്റില്‍ക്കൊണ്ട് ഉയര്‍ന്നു പൊങ്ങിയ പന്ത് കീമോ പോളിന്റെ കൈകളില്‍ ഭദ്രമായിറങ്ങി. 36 പന്തില്‍ 36 റണ്‍സുമായി ധവാന്‍ പുറത്ത്. ശേഷമാണ് റിഷഭ് പന്തിന്റെ രംഗപ്രവേശം.
തനിയാവർത്തനം
കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും ശ്രേയസിനെ നാലാമനാക്കി ഇറക്കാന്‍ കോലി തയ്യാറായില്ല. ഇതേസമയം, ക്രീസിലെത്തി ഒരു ബോളെങ്കിലും കണ്ടുമനസിലാക്കും മുന്‍പേ അലെനെ അതിര്‍ത്തി കടത്താനായിരുന്നു പന്ത് തീരുമാനിച്ചത്.
ക്രീസില്‍ നിന്നും രണ്ടു ചുവടിറങ്ങി ലെഗ് സൈഡിലേക്ക് പന്തും ബാറ്റു വീശി. പക്ഷെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ബാറ്റിന്റെ മുകള്‍ഭാഗത്ത് തട്ടി പന്ത് ഒരിക്കല്‍ക്കൂടി ഉയര്‍ന്നുപൊങ്ങി. കഴിഞ്ഞ വിക്കറ്റിന്റെ തനിയാവര്‍ത്തനം — റിഷഭ് പന്തും കീമോ പോളിന്റെ കൈകളില്‍ അവസാനിച്ചു.
കോലിക്കും അതൃപ്തി
പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് പന്ത് 'ഗോള്‍ഡന്‍ ഡക്കിന്' പുറത്താവുന്നത്. അനാവശ്യമായി ഷോട്ടു കളിച്ച് ഗ്രൗണ്ട് വിടുമ്പോള്‍ പന്തിനോടുള്ള നീരസം നായന്‍ വിരാട് കോലിയുടെ മുഖഭാവത്തില്‍ വ്യക്തമായി കാണാമായിരുന്നു. മൂന്നാം ഏകദിനം ആറു വിക്കറ്റിന് ഇന്ത്യ ജയിച്ചെങ്കിലും റിഷഭ് പന്തിനോടുള്ള കലി ആരാധകര്‍ക്ക് അടങ്ങിയിട്ടില്ല.
കോലീ എങ്ങനെ സാധിച്ചു? എന്തൊരു ഷോട്ട്... ഞെട്ടിയത് മറ്റാരുമല്ല, ബാറ്റിങ് ഇതിഹാസം റിച്ചാര്‍ഡ്‌സ്
അവസരം കളയുന്നു
'ഈ ഒരു ഷോട്ട് മറക്കാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ പാടില്ല! എന്തുമാത്രം അവസരങ്ങളും മികവുമാണ് താന്‍ നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ സന്ദര്‍ഭങ്ങള്‍ക്ക് കഴിയും. ടീമില്‍ ബാറ്റ്‌സ്മാന്‍ – കീപ്പറാണ് പന്ത്. ബാറ്റിലൂടെയാകണം ഇദ്ദേഹം ആദ്യം മികച്ചു നില്‍ക്കേണ്ടത്' — മത്സരത്തിന് പിന്നാലെ ഹര്‍ഷാ ഭോഗ്‌ലെ കുറിച്ചു.
വരുന്നത് മറ്റൊരു ലോകകപ്പ്... തയ്യാറെടുക്കാന്‍ ടീം ഇന്ത്യ, ഇവര്‍ക്കു നല്‍കണം അവസരം
മികവ് തുടർന്ന് ശ്രേയസ്
പന്തിന് ശേഷമെത്തിയ ശ്രേയസ് അയ്യറാണ് പക്വതയോടെ കളിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ക്രീസില്‍ കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശ്രേയസിന്റെ പിന്തുണ കാരണമായി. നാല്‍പ്പത്തിമൂന്നാം ഏകദിന സെഞ്ചുറിയോടെയാണ് കോലി ഇന്ത്യയെ കളി ജയിപ്പിച്ചത്.
മത്സരത്തില്‍ ശ്രേയസും നേടി തുടര്‍ച്ചയായി രണ്ടാം അര്‍ധ സെഞ്ചുറി. 2-0 എന്ന നിലയ്ക്കാണ് ഇന്ത്യയുടെ പരമ്പര ജയം. നായകന്‍ വിരാട് കോലി കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.