പല്ലക്കലെ: ഇന്ത്യുയുടെ ശ്രീലങ്കൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് പല്ലക്കലെയിൽ ശനിയാഴ്ച തുടങ്ങും. ആദ്യത്തെ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റ് 304 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കൊളംബോയിലെ രണ്ടാം ടെസ്റ്റാകട്ടെ ഇന്നിംഗ്സിനും 53 റൺസിനും. മൂന്നാം ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാം.
ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായതിന് ശേഷം വിരാട് കോലിയുടെ ആദ്യത്തെ പരമ്പര ശ്രീലങ്കയിലായിരുന്നു. അത് ഇന്ത്യ 2 - 1ന് ജയിച്ചു. അതിന് ശേഷം ഇന്ത്യ തിരിഞ്ഞുനോക്കിയിട്ടില്ല. തുടര്‍ച്ചയായി എട്ട് പരമ്പര വിജയങ്ങളാണ് കോലി ഇന്ത്യയ്ക്ക് നേടിത്തന്നത്. പല്ലക്കലെയിലെ ടെസ്റ്റ് കൂടി ജയിച്ചാൽ പരമ്പര ക്ലീൻ സ്വീപ്പ് എന്ന ഇന്ത്യൻ റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.

1968 ലാണ് വിദേശ മണ്ണിൽ ഇന്ത്യ 3 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നത്. അന്ന് 3-1 ന് ഇന്ത്യയ്ക്ക് പരമ്പര കിട്ടി. മൻസൂർ അലി ഖാൻ പട്ടോഡിയായിരുന്നു അന്ന് ക്യാപ്റ്റൻ. 1986ൽ ഇംഗ്ലണ്ടിൽ വെച്ച് മൂന്ന് ടെസ്റ്റുകളുടെ പരന്പര തൂത്തുവാരാൻ കപിൽദേവിനും ടീമിനും അവസരം കിട്ടിയിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റ് അന്ന് സമനിലയിൽ അവസാനിച്ചു. നിലവിലെ ഫോം വെച്ച് നോക്കിയാൽ ശ്രീലങ്കയിൽ ഇത്തവണ പരമ്പര ഇന്ത്യ തൂത്തുവാരാനാണ് എല്ലാ സാധ്യതയും.