പല്ലക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ഓൾറൗണ്ടര്‍ ഹർദീക് പാണ്ഡ്യയ്ക്ക് സെഞ്ചുറി. വെറും 86 പന്തിലാണ് പാണ്ഡ്യ ടെസ്റ്റിലെ ആദ്യ സെഞ്ചുറി തികച്ചത്. ഏഴ് തവണ പന്ത് അതിര്‍ത്തിവരയ്ക്ക് മുകളിലൂടെ പറന്നു, 7 തവണ അല്ലാതെയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ പാണ്ഡ്യ ഇതാദ്യമായിട്ടാണ് മൂന്നക്കം കടക്കുന്നത്.
രണ്ടാം ദിവസം തുടക്കത്തിലേ ഇന്ത്യയുടെ വിക്കറ്റുകൾ തുരുതുരാ വീഴ്ത്തിയ ശ്രീലങ്കയെ ഹർദീക് പാണ്ഡ്യ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. വെറും ഒറ്റ സെക്ഷനിലാണ് പാണ്ഡ്യ 107 റൺസ് അടിച്ചത്. എട്ടാം നമ്പറിൽ ക്രീസിലെത്തിയ പാണ്ഡ്യ കുൽദീപ്, ഷമി, ഉമേഷ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ 9 വിക്കറ്റിന് 487 റൺസിൽ എത്തി ഇന്ത്യ ലഞ്ചിന് ശേഷം ഒന്നാമത്തെ ഓവറിൽ ഇതേ സ്കോറിൽ ഔളൗട്ടായി.

നേരത്തെ സെഞ്ചുറി നേടിയ ശിഖര്‍ ധവാനും 85 റൺസെടുത്ത കെ എൽ രാഹുലും ചേർന്ന് നൽകിയ തുടക്കം മുതലാക്കുന്നതിൽ ഇന്ത്യൻ മധ്യനിര പരാജയപ്പെടുകയായിരുന്നു. വിരാട് കോലി 42, അശ്വിൻ 31, കുൽദീപ് യാദവ് 26 എന്നിങ്ങനെയാണ് മധ്യനിരയിലെ പ്രധാന സ്കോറുകൾ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 -0 ത്തിന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാം.