കറാച്ചി: പാകിസ്താന്റെ സ്റ്റാർ സ്പിന്നർ സയീദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും ഫോമില്ലായ്മയും അജ്മലിനെ അലട്ടിയിരുന്നു. നാൽപ്പതാം വയസ്സിലാണ് സയീജ് അജ്മൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നത്. അവസാന കാലത്ത് തന്റെ പ്രതിഭയോട് നീതിപുലർത്തുന്ന പ്രകടനങ്ങളൊന്നും അജ്മലിൽ നിന്നും ഉണ്ടായില്ല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പാക് സ്പിൻ ആക്രമണത്തിന്റെ കുന്തമുനയായി മാറിയ ബൗളറാണ് സയീദ് അജ്മൽ.
കൈമടക്കിയേറ് വിവാദമായതിനെ തുടര്‍ന്ന് പല തവണ അജ്മല്‍ ടീമിന് പുറത്തായിരുന്നു. ഇക്കാര്യത്തിൽ തനിക്കുള്ള നിരാശ വെളിപ്പെടുത്തിക്കൊണ്ടാണ് അജ്മൽ വിരമിക്കുന്നതും. ഐ സി സിയുടെ ആക്ഷൻ സംബന്ധിച്ച നിയമം വളരെ കർശനമാണ് എന്നാണ് അജ്മലിന്റെ അഭിപ്രായം. ഈ ടെസ്റ്റ് ശരിക്ക് നടത്തിയാൽ 90 ശതമാനം ബൗളർമാർക്കും പന്തെറിയാൻ പറ്റില്ല. അതുപോലെ തന്നെ വിലക്കിന്റെ സമയത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് തന്റെ കാര്യത്തിൽ കുറച്ച് കൂടി നന്നായി ഇടപെടാമായിരുന്നു എന്നും അജ്മൽ പറഞ്ഞു.
സച്ചിന്റെ ഏകദിന കരിയറിന് അന്ത്യമിട്ടത് താനാണെന്ന് അജ്മല്‍ ഒരിക്കൽ അവകാശവാദം ഉന്നയിച്ചിരുന്നു. ധാക്കയില്‍ നടന്ന ഏഷ്യാകപ്പില്‍ സച്ചിനെ പുറക്കത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു അജ്മലിന്റെ തമാശ കമന്റ്. ഈ ഇന്നിംഗ്‌സോടെ സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. ഇത് പോലെ തന്നെ, 2011 ലോകകപ്പിൽ തന്റെ പന്തിൽ സച്ചിൻ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതാണ് എന്ന് തന്നെ അജ്മൽ ഇപ്പോഴും കരുതുന്നു. എന്തുകൊണ്ടാണ് സച്ചിനെ ഔട്ട് വിളിക്കാതിരുന്നത് എന്ന സംശയം അജ്മലിന് ഇപ്പോഴുമുണ്ട്.
പഞ്ചാബിലെ ഫൈസലാബാദിൽ ജനിച്ച സയീദ് അജ്മൽ 2009 ജൂലൈയിൽ ഗോൾ ടെസ്റ്റിലാണ് പാകിസ്താന് വേണ്ടി ആദ്യ ടെസ്റ്റ് കളിച്ചത്. എന്ന് വെച്ചാൽ മുപ്പത്തിരണ്ടാം വയസ്സിൽ അരങ്ങേറ്റം. എന്നാൽ അതിനും ഒരു വർഷം മുമ്പേ അജ്മൽ ഏകദിനത്തിൽ അരങ്ങേറിയിരുന്നു. 35 ടെസ്റ്റിൽ 178 വിക്കറ്റുകളും 113 ഏകദിനങ്ങളിൽ 184 വിക്കറ്റുകളും 64 ട്വന്റി മത്സരങ്ങളിൽ നിന്നായി 85 വിക്കറ്റുകളും സയീദ് അജ്മലിന്റെ പേരിലുണ്ട്.