പാകിസ്താന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും മുന്‍ നായകനുമായ ഇന്‍സമാമുള്‍ ഹഖാണ് ഒരിക്കല്‍പ്പോലും തനിക്ക് പുറത്താക്കാന്‍ കഴിയാതിരുന്ന താരമെന്ന് അക്തര്‍ വെളിപ്പെടുത്തി.
ബ്രെറ്റ് ലീയെപ്പോലെയല്ല, കുറേക്കൂടി സങ്കീര്‍ണമായ ബൗളിങ് ആക്ഷനായിരുന്നു തന്റേത്. എന്നിട്ടും 10 വര്‍ഷം നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടും ഇന്‍സിയെ ഒരു തവണ പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഒരു സെക്കന്റ് വേഗത്തില്‍ തന്റെ പന്ത് മനസ്സിലാക്കാന്‍ ഇന്‍സിക്കു സാധിച്ചിരുന്നതായും അക്തര്‍ അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ, ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് എന്നിവരെ അക്തര്‍ പ്രശംസിച്ചു. മാര്‍ട്ടിന്‍ ക്രോ തനിക്കെതിരേ നന്നായി ബാറ്റ് ചെയ്തിരുന്ന താരങ്ങളിലൊരാളായിരുന്നു. ശരിക്കുമൊരു മജീഷ്യനായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് സുന്ദരമായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ രാഹുല്‍ ദ്രാവിഡായിരുന്നു തന്നെ നേരിടാന്‍ കൂടുതല്‍ കേമന്‍. ഷോട്ട് കളിച്ചില്ലെങ്കില്‍ ദ്രാവിഡിന്റെ പ്രതിരോധം ഭേദിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. ജാക്വിസ് കാലിസും തനിക്കെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനായിരുന്നുവെന്നും അക്തര്‍ വിശദമാക്കി.
അക്തറിനെതിരേ ഒരു കൂസലുമില്ലാതെ റണ്‍സ് വാരിക്കൂട്ടിയ താരമായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തുടക്കത്തില്‍ ഷോര്‍ട്ട് ബോളുകളാണ് സെവാഗിനെതിരേ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഓഫ്‌സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകളായിരുന്നു അന്ന് എറിയേണ്ടിയിരുന്നത്. പിന്നീട് സെവാഗിന്റെ വീക്ക്‌നെത് തിരിച്ചറിഞ്ഞു. അതിനു ശേഷം അദ്ദേഹം തനിക്കെതിരേ അത്രയൊന്നും റണ്‍സ് നേടിയിട്ടില്ല. ഐപിഎല്‍, ലാഹോറിലെ മല്‍സരമടക്കം കുറച്ചു തവണ സെവാഗിനെ പുറത്താക്കാന്‍ തനിക്കായിട്ടുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാകിസ്താന്റെ പേസ് ബൗളിങ് നിലവാരത്തില്‍ താന്‍ അസംതൃപ്തനാണെന്നു ഷുഐബ് വ്യക്തമാക്കി. വേട്ടയാടാന്‍ ശേഷിയുള്ള, സിംഹത്തെപ്പോലെ ഓടുന്ന, ചീറ്റപ്പുലിയെപ്പോലെ ചിന്തിക്കുന്ന താരങ്ങളെയാണ് പാകിസ്താനു വേണ്ടത്. തന്നെപ്പോലെയുള്ള താരങ്ങളെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കണം.
അതുപോലെയുള്ള കളിക്കാരെ കണ്ടെത്താന്‍ തനിക്കു സാധിക്കും. എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം, എങ്ങനെ പന്തെറിയണം, പെരുമാറ്റം എങ്ങനെയായിരിക്കണം തുടങ്ങി എല്ലാം പഠിപ്പിച്ചെടുത്ത് ഒരു ബ്രാന്‍ഡായി താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ തനിക്കാവും. എന്നാല്‍ ഒരു ശരാശരി മാനേജ്‌മെന്റിന് ശരാശരി താരങ്ങളെ മാത്രമേ ടീമിലേക്കു കൊണ്ടു വരാന്‍ കഴിയൂ. ഇതാണ് പാകിസ്താനില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.