ദുബായ്: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് അപ്രതീക്ഷിതമായ തകർച്ച. വെറും 96 റൺസിനാണ് ശ്രീലങ്ക കൂടാരം കയറിയത്. ഒന്നാം ഇന്നിംഗ്സിൽ 482 റൺസടിച്ച ടീമാണ് ഇതെന്ന് ഓർക്കണം. ഫാസ്റ്റ് ബൗളർ വഹാബ് റിയാസും ഇടംകൈ സ്പിന്നർ ഹാരിസ് സൊഹൈലും ചേർന്നാണ് ലങ്കയെ തകർത്തത്. വഹാബ് റിയാസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സൊഹൈൽ മൂന്ന് വിക്കറ്റെടുത്തു. യാസിർ ഷാ രണ്ട് പേരെ പുറത്താക്കി.

ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ അടിച്ചെടുക്കുകയും പാകിസ്താനെ തുച്ഛമായ സ്കോറിൽ പുറത്താക്കുകയും ചെയ്താണ് ലങ്ക രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയത്. എന്നാൽ സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പേ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അതൊരു തുടക്കം മാത്രമായിരുന്നു. സ്കോർ മൂന്നക്കത്തിലെത്തുന്നതിന് മുമ്പേ ശ്രീലങ്ക ഓളൗട്ടുമായി. നാല് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഏഴ് പേർ രണ്ടക്കം പോലും കണ്ടില്ല. 29 റൺസെടുത്ത കുശാൽ മെൻഡിസാണ് ടോപ് സ്കോറർ.
196 റൺസെടുത്ത ഓപ്പണർ കരുണരത്നെയുടെ ബലത്തിലാണ് ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 482 റൺസെടുത്തത്. മൂന്ന് പേർ കൂടി അർധസെഞ്ചുറി നേടുകയുണ്ടായി. പാകിസ്താനാകട്ടെ ഒന്നാം ഇന്നിംഗ്സിൽ 262 റൺസാണ് എടുത്തത്. അസ്ഹർ അലി, ഹാരിസ് സൊഹൈൽ എന്നിവർ മാത്രം അര്‍ധസെഞ്ചുറി അടിച്ച് ചെറുത്തുനിന്നു. പെരേരയും ഹെറാത്തും മൂന്ന് വീതവും ലക്മലും ഗമാഗെയും രണ്ട് വീതവും വിക്കറ്റെടുത്തു. ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക പാകിസ്താനെ തോൽപിച്ചിരുന്നു.