
1999 ചെന്നൈ ടെസ്റ്റ്
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് എക്കാലത്തേയും മികച്ച ഐതിഹാസിക ജയമായി ചെന്നൈ ടെസ്റ്റിനെ പാക് ആരാധകര്‍ തിരഞ്ഞെടുത്തത്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ 15,847 ആളുകള്‍ വോട്ടു രേഖപ്പെടുത്തുകയുണ്ടായി.

മറ്റു വിഖ്യാത ടെസ്റ്റ് ജയങ്ങൾ
1999 -ലെ ചെന്നൈ ടെസ്റ്റ്, 1987 -ലെ ബാംഗ്ലൂര്‍ ടെസ്റ്റ്, 1994 കറാച്ചി ടെസ്റ്റ് (ഓസ്‌ട്രേലിയയുമായി), 1954 -ലെ ഓവല്‍ ടെസ്റ്റ് (ഇംഗ്ലണ്ടുമായി) മത്സരങ്ങളാണ് വോട്ടെടുപ്പിനിട്ടത്. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 65 ശതമാനം പേരും 1999 -ലെ ചെന്നൈ ടെസ്റ്റിനെ പാകിസ്താന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ജയമായി വിലയിരുത്തി. 15 ശതമാനം ആളുകളാണ് 1987 -ലെ ബാഗ്ലൂര്‍ ടെസ്റ്റ് ജയത്തെ പിന്തുണച്ചത്. 1954 -ലെ ഓവല്‍ ടെസ്റ്റിന് 11 ശതമാനം പേരും 1994 -ലെ കറാച്ചി ടെസ്റ്റിന് 10 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.

ഒൻപതു വർഷത്തെ ഇടവേള
ഒന്‍പതു വര്‍ഷത്തെ ടെസ്റ്റ് ഇടവേളയ്ക്ക് വിരാമമിട്ടാണ് 1999 ജനുവരി 28 -ന് ഇന്ത്യയും പാകിസ്താനും ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. ഇരു ടീമുകളും കൈയ്യും മെയ്യും മറന്ന് കളം നിറഞ്ഞതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. വസീം അക്രം നയിച്ച പാകിസ്താന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 238 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 254 റണ്‍സില്‍ അവസാനിച്ചു.

സ്പിൻ കെണി
ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി ആറു വിക്കറ്റുകളാണ് അനില്‍ കുംബ്ലൈ വീഴ്ത്തിയത്. മറുഭാഗത്ത് പാക് താരം സഖ്‌ലെയ്ന്‍ മുഷ്ത്താഖും ഇന്ത്യന്‍ സംഘത്തെ വട്ടം കറക്കി അഞ്ചു വിക്കറ്റുകള്‍ കൊയ്തു.
രണ്ടാം ഇന്നിങ്ങ്‌സില്‍ ഷാഹിദ് അഫ്രീദിയുടെ 141 റണ്‍സ് മികവില്‍ സ്‌കോര്‍ബോര്‍ഡില്‍ 286 റണ്‍സ് കൂട്ടിച്ചേര്‍ത്ത പാകിസ്താന്‍, വസീം അക്രം – വഖാര്‍ യൂനിസ് പേസ് ജോഡികളെക്കൊണ്ട് ഇന്ത്യയെ വരിഞ്ഞുകെട്ടുകയായിരുന്നു.

രക്ഷാപ്രവർത്തനം
വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി ഉള്‍പ്പെടുന്ന മുന്‍നിര ബാറ്റ്‌സ്മാന്‍ കൂടാരം കയറിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നയന്‍ മോംഗിയയും നടത്തിയ രക്ഷാപ്രവര്‍ത്തനം വിക്കറ്റു വീഴ്ച്ചയ്ക്ക് തടമിട്ടു; ഇന്ത്യയെ വിജയലക്ഷ്യത്തോട് സാവധാനം അടുപ്പിച്ചു.
ഇന്ത്യൻ തോൽവി
പക്ഷെ 136 -ല്‍ നില്‍ക്കെ സച്ചിന്‍ പുറത്തായതോടെ മത്സരത്തില്‍ നിന്നും ഇന്ത്യ വീണ്ടും വഴുതി വീണു. വിജയത്തിന് 12 റണ്‍സ് അകലെ ജവഗല്‍ ശ്രീനാഥിന് വിക്കറ്റു നഷ്ടപ്പെടുമ്പോള്‍ പാക് താരം മുഷ്ത്താഖ് രണ്ടാം ഇന്നിങ്ങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം ആവര്‍ത്തിക്കുകയായിരുന്നു; ഇന്ത്യയ്ക്ക് 258 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കേണ്ടിയും വന്നു.
ചിത്രങ്ങൾക്ക് കടപ്പാട്,യൂട്യൂബ്


Click it and Unblock the Notifications











