ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ വലിയ ആരാധകനാണ് താനെന്ന് ഹൈദര്‍ തുറന്ന് പറഞ്ഞതോടെ പലരും ഹൈദറിനെ രോഹിതുമായി താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ രോഹിതുമായി താരതമ്യം ചെയ്യുന്നതിനെതിരേ പ്രതികരണവുമായി ഹൈദര്‍ എത്തിയിരിക്കുകയാണ്. രോഹിത് മഹാനായ താരമാണെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് തന്നെ പ്രയാസപ്പെടുത്തുന്നു എന്നാണ് ഹൈദര്‍ പറഞ്ഞത്.
'ടോപ് ക്ലാസ് ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നെ രോഹിതുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. കാരണം അദ്ദേഹം അനവധി നേട്ടങ്ങള്‍ നേടിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും എനിക്ക് തിളങ്ങാന്‍ കഴിയും. ക്രിക്കറ്റിനെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മികച്ച ഫസ്റ്റ്ക്ലാസ് റെക്കോഡ് എനിക്കുണ്ട്. നോര്‍ത്തേണ്‍സ് പരിശീലകന്‍ മുഹമ്മദ് വാസിം മികച്ച നിര്‍ദേശങ്ങളാണ് എനിക്ക് നല്‍കിയത്'- ഹൈദര്‍ അലി പറഞ്ഞു.
20കാരനായ ഹൈദര്‍ അലി മധ്യനിര ബാറ്റ്‌സ്മാനായാണ് പരിഗണിക്കപ്പെടുന്നത്. 1 ടി20യില്‍ നിന്ന് 54 റണ്‍സും 8 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 46.57 ശരാശരിയില്‍ 652 റണ്‍സും 5 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 43.60 ശരാശരിയില്‍ 218 റണ്‍സും 21 വിവിധ ടി20 ലീഗുകളില്‍ നിന്നായി 511 റണ്‍സും ഹൈദര്‍ നേടിയിട്ടുണ്ട്. പിഎസ്എല്ലില്‍ പെഷ്വാര്‍ സാല്‍മിക്കുവേണ്ടിയും ഹൈദര്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ റാവല്‍പിണ്ടിയുടെ താരമാണ് ഹൈദര്‍.
കഴിഞ്ഞിടെ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹൈദര്‍ രോഹിതിനെ പ്രശംസിച്ചത്. 'റോള്‍ മോഡല്‍ എന്ന് പറയുമ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കുക രോഹിത് ശര്‍മയെയാണ്. കളിക്കാരനെന്ന രീതിയില്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രോഹിതിനെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ആഗ്രഹിക്കുന്നു. പന്ത് മനോഹരമായി അദ്ദേഹത്തെപ്പോലെ അടിച്ച്പറത്താന്‍ ആഗ്രഹിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കരുത്തനാണ്. മൂന്ന് ഫോര്‍മാറ്റിലും തന്റെ കരുത്ത് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കും' എന്നാണ് ഹൈദര്‍ അഭിപ്രായപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരായി ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ടി20യില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹൈദര്‍ പാകിസ്താന്റെ ഭാവിതാരമെന്ന നിലയില്‍ പേരെടുത്ത് കഴിഞ്ഞു. അടുത്തവര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ പാക് ടീമില്‍ ഹൈദറിലും സ്ഥാനം പിടിക്കുമെന്നുറപ്പാണ്. സമീപകാലത്തായി മോശം പ്രകടനം പുറത്തെടുക്കുന്ന പാകിസ്താന്‍ ടീമിന് തിരിച്ചുവരവ് നടത്തേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നിലവിലെ പാക് മുഖ്യ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖും ബാറ്റിങ് പരിശീലകന്‍ യൂനിസ് ഖാനും വലിയ വിമര്‍ശനം നേരിട്ടിരുന്നു.