ക്രിക്കറ്റ് ലോകത്ത് നിന്ന് വീണ്ടും ഒരു ദുരന്ത വാര്‍ത്ത. ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയിൽ കൊണ്ട് പാകിസ്താൻ ക്രിക്കറ്റ് താരം മരിച്ചു. ലിസ്റ്റ് എ മത്സരത്തിൽ ക്വറ്റ ബെയേഴ്സിന് വേണ്ടി കളിക്കവേയാണ് സുബൈർ അഹമ്മദിന് അപകടമുണ്ടായത്. ബാറ്റ് ചെയ്യുന്നതിനിടെ ബൗൺസർ തലയിൽ കൊള്ളുകയായിരുന്നു. പാകിസ്താൻ സ്വാതന്ത്രദിനമായ ആഗസ്ത് 14നാണ് ദുരന്തം ഉണ്ടായത്.
ലിസ്റ്റ് എ ട്വന്റി 20 മത്സരത്തിനിടെ ബൗൺസർ തലയിൽ കൊണ്ട് മരിച്ച കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി സി ബി) സ്ഥിരീകരിച്ചിട്ടുണ്ട്. സുബൈറിന്റെ മരണവിവരം കളിക്കളത്തിൽ എപ്പോഴും സുരക്ഷിതത്വത്തിന് മുൻതൂക്കം കൊടുക്കണം എന്ന കാര്യം ഓർമിപ്പിക്കുന്നതാണ്. എപ്പോഴും ഹെൽമറ്റ് ധരിക്കുക. സുബൈറിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു - പി സി ബി ട്വിറ്ററിൽ പറഞ്ഞു.

മുമ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചിരുന്നു. 2014 നവംബറിലായിരുന്നു ഈ സംഭവം. സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കവേ സീന്‍ അബോട്ടിന്റെ പന്ത് തലയില്‍ കൊണ്ടാണ് ഫില്‍ ഹ്യൂസ് വീണത്. ആശുപത്രിയില്‍ വെച്ച് ഹ്യൂസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇസ്രയേലില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് അമ്പയര്‍ മരിച്ച സംഭവവും ഉണ്ടായി.