മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യക്കാരുടെ സ്വകാര്യം അഹങ്കാരമായ സച്ചിനെന്ന പ്രതിഭാസം ക്രിക്കറ്റ് ലോകത്തെ ആവേശം കൊള്ളിച്ചതിന് കൈയും കണക്കുമില്ല. ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കിടയില്‍ മനസാന്നിധ്യം കൈവിടാതെ ലക്ഷ്യങ്ങളിലേക്ക് ബാറ്റുവീശി സച്ചിന്‍ കെട്ടിപ്പടുത്ത കരിയറില്‍ തിരുത്തപ്പെടാന്‍ സാധ്യത കുറവുള്ള റെക്കോഡുകളും നിരവധി.
ഇന്ത്യയുടെ പ്രതീക്ഷകള്‍ ബാറ്റിലേക്കാവാഹിച്ച് നിറഞ്ഞ് കളിച്ചിരുന്ന സച്ചിന്റെ കരിയറിനെ പിന്തുടര്‍ന്ന് പരിക്കുകളും ഉണ്ടായിരുന്നു. ഫോം ഒൗട്ടിന്റെ പേരില്‍ ഒരിക്കല്‍പോലും പുരത്തിരുന്നില്ലെങ്കിലും പരിക്കിനെത്തുടര്‍ന്ന് നിരവധി തവണ സച്ചിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷുഹൈബ് അക്തറിന്റെ പന്ത് പതിച്ച് വാരിയെല്ലിന് പരിക്കേറ്റിട്ടും അതറിയാതെ കളിച്ച സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
'2007ല്‍ എന്റെ വാരിയെല്ലിന് ഏറ് കിട്ടി.ഇന്ത്യയില്‍ പാകിസ്താനെതിരേ കളിക്കുകയായിരുന്നു. ഷുഹൈബ് അക്തറിന്റെ ആദ്യ ഓവറിലെ ഒരു പന്ത് എന്റെ വാരിയെല്ലിനാണ് കൊണ്ടത്. അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒന്നരമാസത്തോളം എനിക്ക് നന്നായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കളി തുടര്‍ന്ന ഞാന്‍ എന്റെ ആളവില്‍ നെഞ്ച് കവചവും അണിഞ്ഞു. ബാക്കിയുള്ള നാല് ഏകദിനവും ടെസ്റ്റ് പരമ്പരയും ഞാന്‍ കളിച്ചു. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഈ പരിക്കുമായി ഞാന്‍ കുറേ മത്സരം കളിച്ചു'-സച്ചിന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഞാന്‍ എല്ലാ മത്സരവും കളിച്ചു. പരമ്പരയ്ക്ക് ശേഷം തുടക്ക് പരിക്കേറ്റു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബോഡി സ്‌കാന്‍ നടത്തി. അപ്പോള്‍ ഡോക്ടറാണ് വാരിയെല്ലിലെ ഈ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത്. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ ആ പരിക്കിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങള്‍ എനിക്ക് നഷ്ടമായി. എന്നാല്‍ ഭാവിയില്‍ വാരിയെല്ല് പൊട്ടാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അതെന്നെ രണ്ട് മാസത്തോളം കഷ്ടപ്പെടുത്തിയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഷുഹൈബ് അക്തര്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. 150ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്ന അക്തറിന്റെ പന്തുകള്‍ ഒരുകാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പരിശീലക റോളിലേക്ക് ഇതുവരെ അക്തര്‍ എത്തിയിട്ടില്ല.