അത് ഭുവി തന്നെ
109 പന്തില്‍ 16 ബൗണ്ടറികളോടെ 117 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഓപ്പണര്‍ ധവാനല്ല, മറിച്ച് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫോമിലേക്കുയര്‍ന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ്.
മല്‍സരത്തില്‍ തന്റെ പേസ് പാര്‍ട്‌നറായ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവിയും മൂന്നു വിക്കറ്റ് കൊയ്തിരുന്നു. ഏറ്റവും കുറവ് ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞതും ഭുവിയായിരുന്നു. 10 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്താണ് താരം മൂന്നു പേരെ മടക്കിയത്.
ഒരോവറില്‍ രണ്ടു വിക്കറ്റ്
മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വെടിക്കെട്ട് താരം മാര്‍ക്കസ് സ്‌റ്റോയ്ണിസും ക്രീസിലുള്ളപ്പോള്‍ ഓസീസിന് നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ ഇരുവരെയും പുറത്താക്കി ഇന്ത്യന്‍ വിജയമുറപ്പിച്ചത് ഭുവിയുടെ മാജിക്കല്‍ സ്‌പെല്ലായിരുന്നു.
ടീം സ്‌കോര്‍ 238ല്‍ വച്ച് സ്മിത്തിനെ (69) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഭുവി ഈ ഓവറിലെ തന്നെ അവസാന പന്തില്‍ പുതുതായി ക്രീസിലെത്തിയ സ്റ്റോയ്ണിസിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് ബൗള്‍ഡാക്കി. ഇതോടെയാണ് കളിയില്‍ ഇന്ത്യ വിജയമുറപ്പാക്കിയത്.
വിമര്‍ശകര്‍ക്കുള്ള മറുപടി
സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ മല്‍സരത്തില്‍ ഭുവി നല്‍കിയത്. ഓസീസിനെതിരേ ഭുവിയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയപ്പോള്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുള്‍പ്പെടെ പലരും ടീം സെലക്ഷനെ വിമര്‍ശിച്ചിരുന്നു. ഭുവിക്കു പകരം മുഹമ്മദ് ഷമിയാണ് ടീമിലെത്തേണ്ടിയിരുന്നതെന്നും അദ്ദേഹമുള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ഈ മല്‍സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഭുവി തെളിയിക്കുകയായിരുന്നു. ഒപ്പം തന്നില്‍ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതീക്ഷകള്‍ അദ്ദേഹം കാക്കുകയും ചെയ്തു.
ഷമിക്കു ഇനിയും കാത്തിരിക്കണം
ഭുവി തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തിയതോടെ ലോകകപ്പില്‍ കളിക്കാമെന്ന ഷമിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടി നേരിട്ടത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഭുവി-ബുംറ ജോടി തന്നെയാവും ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
ഇന്ത്യ അവസാന നാലില്‍ സ്ഥാനമുറപ്പിച്ചാല്‍ ചില മല്‍സരങ്ങളില്‍ ഷമിയെയും ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.