ന്യൂസിലാന്‍ഡ്
ഇതുവരെ ഒരു ലോകകപ്പ് പോലും നേടിയിട്ടില്ലെങ്കിലും ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. ജൂണ്‍ 13ന് ട്രെന്റ് ബ്രിഡ്ജിലാണ് ഇന്ത്യയും കിവീസും മുഖാമുഖം വരുന്നത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകള്‍ കൂടിയാണ് ന്യൂസിലാന്‍ഡ്. അവരുമായി ഏഴു തവണ ലോകകപ്പില്‍ ഇന്ത്യ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു വിജയിക്കാനായത്.
അവസാനമായി ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ലോകകപ്പടക്കമുള്ള വലിയ വേദികളില്‍ ഇന്ത്യക്കു പല തവണ കിവികള്‍ക്കു മുന്നില്‍ കാലിടറിയിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങിയ മികച്ച താരങ്ങളുടെ വലിയൊരു നിര തന്നെ കിവികള്‍ക്കുണ്ട്.
ഇംഗ്ലണ്ട്
ഈ ലോകകപ്പിന്റെ ആതിഥേയരും കിരീട ഫേവറിറ്റുകളില്‍ മുന്‍ നിരയിലുള്ളവരുമായ ഇംഗ്ലാണ് ഇന്ത്യയുടെ മറ്റൊരു ഭീഷണി. ശക്തമായി ബാറ്റിങ് ലൈനപ്പും മികച്ച ബൗളിങ് നിരയുമുള്ള ഇംഗ്ലണ്ടിനെ കീഴടക്കുക അതീവ ദുഷ്‌കരം തന്നെയായിരിക്കും. ജൂണ്‍ 30നാണ് ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം. ലോകകപ്പില്‍ ഇരുടീമും ഇതുവരെ ഏഴു വട്ടം ഏറ്റുമുട്ടിയപ്പോള്‍ മൂന്നു ജയം വീതം നേടുകയായിരുന്നു. ഒരു മല്‍സരം ടൈയില്‍ കലാശിച്ചു.
എത്ര വലിയ സ്‌കോറും പിന്തുടര്‍ന്നു ജയിക്കാനുള്ള ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ കരുത്ത്. സമീപകാലത്ത് 300നു മുകളില്‍ നിരവധി സ്‌കോറുകളാണ് ഇംഗ്ലണ്ട് അനായാസം പിന്തുടര്‍ന്നു ജയിച്ചത്.
ഓസ്‌ട്രേലിയ
നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ ഹൃദയമിടിപ്പ് കൂട്ടുന്ന മറ്റൊരു എതിരാളികള്‍. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഓസീസ്. അഞ്ചു ലോക കിരീടങ്ങളുമായി അവര്‍ മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അടുത്തിടെ ടീമില്‍ തിരിച്ചെത്തിയതോടെ ഓസീസ് പഴയ കരുത്ത് വീണ്ടെടുത്തു കഴിഞ്ഞു.
ലോകകപ്പില്‍ ഓസീസിനെതിരേ 11 മല്‍സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇത്തവണ ജൂണ്‍ ഒമ്പതിനു ഓവലിലാണ് ലോകകപ്പില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസീസിനോടു തോറ്റാണ് പുറത്തായത്.