ഐപിഎൽ ചരിത്രത്തിൽ 228 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമനായി നിൽക്കുന്ന യുസ്‌വേന്ദ്ര ചാഹലിനെ വേണ്ടവിധം ഉപയോഗിക്കാൻ പഞ്ചാബ് കിംഗ്‌സിന് സാധിക്കുന്നില്ലേ എന്ന ചോദ്യം ശക്തമാകുന്നു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചാഹലിനെ വെറും ഒരു ഓവർ മാത്രം പന്തെറിയിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മുഹമ്മദ് കൈഫാണ് ചഹലിന് ഓവർ കൊടുക്കാതിരുന്നതിനെ വിമർശിച്ച് രംഗത്തെത്തിയത്. ഐപിഎൽ പ്ലേഓഫ് റേസ് കടുക്കുന്ന ഘട്ടത്തിൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളറെ പുറത്തിരുത്തുന്നത് പഞ്ചാബിന് തിരിച്ചടിയായേക്കാം.
ചിന്നസ്വാമിയിലെ രാജാവിന് എന്തിന് ഭയക്കണം?
ബാറ്റർമാരുടെ സ്വർഗ്ഗമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 8 വർഷത്തോളം ആർസിബിക്ക് വേണ്ടി പന്തെറിഞ്ഞ പരിചയം ചാഹലിനുണ്ടെന്നും അവിടെ വീണ 139 വിക്കറ്റുകൾ ചാഹലിന്റെ മാന്ത്രികതയുടെ തെളിവാണെന്നും കൈഫ് പറയുന്നു. പിച്ച് പുല്ലുള്ളതാണെന്നോ അല്ലെങ്കിൽ ഫാസ്റ്റ് ബൗളർമാരെ സഹായിക്കുന്നതാണെന്നോ ഉള്ള കാരണങ്ങൾ പറഞ്ഞ് ചാഹലിനെ മാറ്റിനിർത്തുന്നത് ശരിയല്ല. ഏതൊരു പിച്ചിലും വിക്കറ്റ് കണ്ടെത്താനുള്ള തന്ത്രങ്ങൾ ചാഹലിന്റെ പക്കലുണ്ട്. കൈഫ് പറഞ്ഞു.

പഞ്ചാബിന്റെ പ്ലേഓഫ് മോഹങ്ങളും ചാഹലും
നിലവിൽ 16 പോയിന്റ് എന്ന മാജിക് നമ്പറിലെത്താൻ പഞ്ചാബ് കിംഗ്‌സിന് ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ കൂടി ആവശ്യമാണ്. ഈ നിർണ്ണായക ഘട്ടത്തിൽ ചാഹലിനെപ്പോലൊരു 'മാച്ച് വിന്നർക്ക്' കൂടുതൽ ഓവറുകൾ നൽകാൻ ടീം തയ്യാറാകണം. ആകാശ് ചോപ്രയും ഇയാൻ ബിഷപ്പും നിരീക്ഷിച്ചതുപോലെ, വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള ബൗളർമാർ പ്ലേഓഫ് റേസിൽ ഏത് ടീമിനും അനിവാര്യമാണ്.
മുഹമ്മദ് കൈഫിന്റെ വാക്കുകൾ-
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും ഒരു ഓവർ മാത്രം എറിഞ്ഞത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഐപിഎല്ലിൽ ആകെ 228 വിക്കറ്റുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ 139 വിക്കറ്റുകളും പിറന്നത്, ആർസിബിക്കൊപ്പമുള്ള 8 വർഷത്തിനിടെ ചിന്നസ്വാമിയിലെ ഫ്ലാറ്റ് പിച്ചിലായിരുന്നു എന്നത് ഓർക്കണം. ശരിയാണ്, പിച്ചിൽ പുല്ലുണ്ടായിരുന്നു, എങ്കിലും ചാഹൽ ഒരു ഐപിഎൽ ഇതിഹാസമാണ്; വിക്കറ്റ് കണ്ടെത്താനുള്ള വഴികൾ അദ്ദേഹത്തിന് അറിയാമായിരുന്നു. പഞ്ചാബ് അദ്ദേഹത്തെ കൂടുതൽ വിശ്വസിക്കേണ്ടതുണ്ട്.
ക്വാളിഫിക്കേഷൻ സമവാക്യം ഒറ്റനോട്ടത്തിൽ (16 പോയിന്റ് കട്ട്-ഓഫ്):
പഞ്ചാബ് കിംഗ്‌സ്: 5 മത്സരങ്ങളിൽ 2 ജയം
ആർസിബി: 5 മത്സരങ്ങളിൽ 2 ജയം
എസ്ആർഎച്ച് / ആർആർ / ജിടി: 4 മത്സരങ്ങളിൽ 2 ജയം
സിഎസ്കെ / ഡിസി: 5 മത്സരങ്ങളിൽ 4 ജയം
കെകെആർ: 5 മത്സരങ്ങളിൽ 5 ജയം
മുംബൈ ഇന്ത്യൻസ്: 5 മത്സരങ്ങളിൽ 5 ജയം (പരമാവധി 14 പോയിന്റ് മാത്രം)
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 6 മത്സരങ്ങളിൽ 6 ജയം
ഇന്ന് വളരെ നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയിൻസിനെ നേരിടും. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം വളരെ വിലപ്പെട്ടതാണ്. ഇന്ന് തോൽക്കുന്നവർക്ക് പ്ലേ ഓഫ് സാധ്യതകൾ പൂർണമായും നഷ്ടമാകും.