കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ ലോകത്തിന്റെ നെറുകയിലെത്തിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു. മറ്റൊരു ജൂണ്‍ 25നായിരുന്നു കപിലും കൂട്ടരും ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കി കന്നി ലോകകപ്പില്‍ മുത്തമിട്ടത്. 1983ലെ ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസായിരുന്നു തൊട്ടുമുമ്പത്തെ രണ്ടു ലോകകപ്പുകളും സ്വന്തമാക്കിയത്. 83ലും കരീബിയന്‍ പട തന്നെ ലോകകപ്പ് നേടി ഹാട്രിക് തികയ്ക്കുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു.
ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അന്നു വിന്‍ഡീസ് ടീമിലുണ്ടായിരുന്നു. ജോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ് തുടങ്ങിയ വമ്പന്‍മാര്‍ ബാറ്റിങ് നിരയിലും മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്ട്‌സ്, ജോള്‍ ഗാര്‍നര്‍, മൈക്കല്‍ ഹോള്‍ഡിങ് എന്നീ ഇതിഹാസങ്ങള്‍ അവരുടെ ബൗളിങ് സംഘത്തിലുമുണ്ടായിരുന്നു. ഈ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായിരുന്നു ഇന്ത്യ. ഏകദിന ഫോര്‍മാറ്റുമായി പൊരുത്തപ്പെട്ടു വരികയായിരുന്ന യുവനിരയായിരുന്നു ഇന്ത്യയുടേത്.
ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ വിന്‍ഡീസ് കിരീടമുറപ്പിച്ചു കഴിഞ്ഞതായി പലരും പ്രവചിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം.
അസാധ്യമെന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറച്ചുവിശ്വസിച്ച കാര്യം കപിലും കൂട്ടരും പ്രാവര്‍ത്തികമാക്കിയപ്പോള്‍ ലോര്‍ഡ്‌സ് ഇളകിമറിഞ്ഞു. വെറും 140 റണ്‍സിന് വിന്‍ഡീസിനെ എറിഞ്ഞിട്ട കപിലും സംഘവും 43 റണ്‍സിന്റെ മികച്ച വിജയം തന്നെയായിരുന്നു അന്നു സ്വന്തമാക്കിയത്. കപില്‍ നല്‍കിയ ഊര്‍ജത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇറങ്ങിയ ടീമിലെ ഓരോരുത്തരും 'ചാവേറായി' മാറി വിന്‍ഡീസ് കൂടാരം ചാമ്പലാക്കുകയായിരുന്നു.
ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമായിരുന്നു ലഭിച്ചത് വെറും ഒരു റണ്‍സ് മാത്രമെടുത്ത ഗ്രീനിഡ്ജിനെ ബൗള്‍ഡാക്കി ബല്‍വീന്ദര്‍ സന്ധു വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കി. ഹെയ്ന്‍സും റിച്ചാര്‍ഡ്‌സും അടുത്തടുത്ത ഇടവേളകളില്‍ മദല്‍ ലാലിന് വിക്കറ്റ് സമ്മാനിച്ചതോടെ കളിയുടെ ചൂടേറി. ലോയ്ഡിനെ റോജര്‍ ബിന്നി പുറത്താക്കിയപ്പോള്‍ വിന്‍ഡീസ് അഞ്ചിന് 66 റണ്‍സെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ അട്ടിമറി ജയം നേടുമെന്ന് ലോകത്തിന് സൂചന ലഭിച്ചത്. പിന്നീടും വിന്‍ഡീസിന് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 140 റണ്‍സിനു അവര്‍ കൂടാരം കയറുകയും ചെയ്തു.
ഇന്ത്യയെ ലോക ക്രിക്കറ്റിലെ ഒരു പ്രധാന ശക്തികളായി മറ്റു ടീമുകള്‍ കണക്കാക്കിത്തുടങ്ങിയത് 83ലെ ലോകകപ്പ് നേട്ടത്തിന് ശേഷമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ പുതുയുഗപ്പിറവിയാണ് ജൂണ്‍ 25ന് ലോര്‍ഡ്‌സില്‍ കണ്ടത്. പിന്നീട് 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ വീണ്ടുമൊരിക്കല്‍ക്കൂടി ലോകകപ്പില്‍ മുത്തമിട്ടു. ഇത്തവണ എംഎസ് ധോണിയുടെ ഊഴമായിരുന്നു. 2011ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലാണണ് ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഒരിക്കല്‍ക്കൂടി വിശ്വ വിജയികളായത്.