183 റണ്‍സ് ലീഡ് മറികടക്കാന്‍ ബാറ്റേന്തിയ ഇന്ത്യന്‍ സംഘത്തിന് എട്ടു റണ്‍സിന്റെ ലീഡേ നേടാനായുള്ളൂ. അപ്പോഴേക്കും ബാറ്റ്സ്മാന്മാരെല്ലാം കൂടാരം കയറി. ശേഷം രണ്ടോവര്‍ തികച്ചെടുത്തില്ല ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍; പത്തു വിക്കറ്റിന്റെ ജയം അനായാസം ഇവര്‍ കൈപ്പിടിയിലാക്കി. എന്തായാലും ഒരു കാര്യം വ്യക്തം, പച്ച പിച്ചില്‍ കളിക്കേണ്ടതെങ്ങനെയെന്ന് ടീം ഇന്ത്യ ഇനിയും പഠിക്കണം.
രണ്ടു ഇന്നിങ്സിലും ചീട്ടുകൊട്ടാരം കണക്കെയാണ് ഇന്ത്യയുടെ ബാറ്റിങ് തകര്‍ന്നടിഞ്ഞത്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലി രണ്ടിന്നിങ്സിലും പാടെ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടാം ഇന്നിങ്സില്‍ 19 റണ്‍സും. കളിയില്‍ കൂടുതല്‍ ക്ഷമയും അച്ചടക്കവും വിരാട് കോലി കാണിക്കേണ്ടതുണ്ട്, തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്.
ആദ്യതവണ കൈല്‍ ജാമിസണിന് മുന്നിലാണ് കോലിക്ക് പിഴച്ചത്. ഓഫ് സ്റ്റംപിന് വെളിയില്‍ പോയ പന്തിനെ അടിച്ചകറ്റാനുള്ള ശ്രമം സ്ലിപ്പിലെ ക്യാച്ചില്‍ കലാശിച്ചു. ഈ സമയം ടീം സ്കോര്‍ മൂന്നിന് 40. രണ്ടാംതവണ ട്രെന്‍ഡ് ബോള്‍ട്ടാണ് വില്ലനായത്. ബോള്‍ട്ട് എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് പന്തിനെ സ്ക്വയറിലേക്ക് 'പുള്ള്' ചെയ്യാന്‍ ശ്രമിച്ചതായിരുന്നു കോലി. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. ഗ്ലൗസില്‍ ഉരസിയ പന്ത് കീപ്പറുടെ കൈകളില്‍ ഭദ്രമായെത്തി.
കളത്തില്‍ കോലിക്ക് എതിരെ കൃത്യമായ ഗെയിം പ്ലാനാണ് ന്യൂസിലാന്‍ഡ് ആവിഷ്കരിച്ചത്. റണ്‍സ് സ്കോര്‍ ചെയ്യാനുള്ള അവസരം കിവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ നായകന് നല്‍കിയില്ലെന്ന് ലക്ഷ്മണ് മത്സരശേഷം അഭിപ്രായപ്പെട്ടു.
ശരീരം ലക്ഷ്യമാക്കിയ ഷോര്‍ട്ട് പിച്ച് പന്തുകളാണ് കോലിയെ ഏറിയ സയമവും എതിരേറ്റത്. ഇതോടെ റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ നായകന് നന്നെ വിഷമിച്ചു. ക്ഷമ പരീക്ഷിക്കപ്പെട്ടു. ഈ അവസരത്തില്‍ അച്ചടക്കമില്ലായ്മയും കോലിക്ക് വിനയായി, ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
രണ്ടാം ഇന്നിങ്സില്‍ ഒന്നിലേറെതവണ അശ്രദ്ധയോടെ ഡ്രൈവ് ഷോട്ടുകള്‍ കളിക്കുന്ന കോലിയെ കാണുകയുണ്ടായി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍പ്പോലും ഇദ്ദേഹം ഇങ്ങനെ കളിക്കാറില്ല. ന്യൂസിലാന്‍ഡില്‍ കരുതലോടെ വേണം ബാറ്റു ചെയ്യാന്‍. ആദ്യ ഇന്നിങ്സില്‍ കിവീസ് നായകന് കെയ്ന്‍ വില്യംസണ് ഇക്കാര്യം കാണിച്ചുതന്നെന്നും വിവിഎസ് ലക്ഷ്മണ് വ്യക്തമാക്കി.
Most Read: കോലിയുടെ കാലം കഴിഞ്ഞോ? സംഭവിക്കുന്നത് എന്ത്... അവസാന 9 ഇന്നിങ്സില്‍ ഒരു ഫിഫ്റ്റി മാത്രം!
നേരത്തെ, കോലിക്ക് എതിരെ നടത്തിയ ഗെയിം പ്ലാന്‍ ട്രെന്‍ഡ് ബോള്‍ട്ടും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നായകന് നേര്‍ക്ക് ഷോര്‍ട്ട് ലെങ്ത് പന്തുകള്‍ എറിയാനാണ് തീരുമാനിച്ചത്. ഈ നീക്കം ഫലം കണ്ടു. ഒരറ്റത്ത് കൈല്‍ ജാമിസണും കണിശത പുലര്‍ത്തിയതോടെ കോലിയുടെ സമ്മര്‍ദ്ദം ഇരട്ടിച്ചു. രണ്ടാം ഇന്നിങ്സില്‍ സ്വിങ് കാര്യമായി കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബൗളിങ് ആംഗിള്‍ മാറ്റിയതെന്ന് ബോൾട്ട് പറഞ്ഞു.
Most Read: 'ചതിച്ചത്' ടോസോ? ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണമെന്ത്? കോലി പറയുന്നു
'എറൗണ്ട് ദി വിക്കറ്റില്‍' നിന്നും പന്തെറിഞ്ഞതോടെ പന്തുകള്‍ക്ക് കൃത്യത കൂടിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0 എന്ന നിലയ്ക്ക് മുന്നിലാണ് ന്യൂസിലാന്‍ഡ്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിലപ്പെട്ട 60 പോയിന്റും കിവികള്‍ സ്വന്തമാക്കി. ഫെബ്രുവരി 29 -ന് ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാമത്തെ ടെസ്റ്റ്.
Image Source: BlackCaps