ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് െൈഡ്രവിങ് സീറ്റില്‍. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്.ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ 165 റണ്‍സിന്റെ ലീഡ് ന്യൂസീലന്‍ഡിനുണ്ട്. ടോം ലാദവും (30) നെയ്ല്‍ വാഗ്നറുമാണ് (2)ക്രീസില്‍.
ന്യൂസീലന്‍ഡിന്റെ 378 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 275 റണ്‍സിന് കൂടാരം കയറി. കിവീസ് പേസര്‍ ടിം സൗത്തി ആറ് വിക്കറ്റുമായി കളം നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ്‌നിര തകര്‍ന്നടിഞ്ഞു. റോറി ബേണ്‍സിന്റെ (132) സെഞ്ച്വറി പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 297 പന്തുകള്‍ നേരിട്ട് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ട ഗംഭീര ഇന്നിങ്‌സായിരുന്നു റോറി ബേണ്‍സിന്റേത്.
നായകന്‍ ജോ റൂട്ട് (42), ഒലി റോബിന്‍സന്‍(42), ഒലി പോപ്പ് (22) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഡോം സിബ്ലി (0), സാക് ക്രോളി (2), ഡാന്‍ ലോറന്‍സ് (0), ജെയിംസ് ബ്രേസി (0), മാര്‍ക്ക് വുഡ് (0) തുടങ്ങിയവര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. ജെയിംസ് ആന്‍ഡേഴ്‌സന്‍ (8*) പുറത്താവാതെ നിന്നു. സൗത്തിക്ക് മികച്ച പിന്തുണ നല്‍കി കെയ്ല്‍ ജാമിസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നെയ്ല്‍ വാഗ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് നേടിയെടുക്കാന്‍ സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കിവീസിന് ഡെവോണ്‍ കോണ്‍വെയെ (23) തുടക്കത്തിലെ നഷ്ടമായി.നിലയുറപ്പിച്ച് വരികയായിരുന്ന താരത്തെ റോബിന്‍സന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെ(1) റോബിന്‍സന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. മത്സരത്തിന്റെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
നേരത്തെ ഡെവോണ്‍ കോണ്‍വെയുടെ (200) ഇരട്ട സെഞ്ച്വറി പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹെന്‍ റി നിക്കോള്‍സ് (61) അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഇംഗ്ലണ്ടിനായി റോബിന്‍സന്‍ നാലും മാര്‍ക്ക് വുഡ് മൂന്നും ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പാണ് ന്യൂസീലന്‍ഡ് നല്‍കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രണ്ട് മത്സരം കളിച്ച് ഫൈനലിനെത്തുന്നത് ന്യൂസീലന്‍ഡിന് ആധിപത്യം നല്‍കുന്നുണ്ട്. മികച്ച താരനിരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.