ദുബായ്: 2011ലെ ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). മുന്‍ ശ്രീലങ്കന്‍ മന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്ക അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് അവസാനിപ്പിക്കുകയായിരുന്നു. തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലങ്കന്‍ പോലീസ് അന്വേഷണം നിര്‍ത്തുന്നതായി അറിയിച്ചത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ഐസിസി രംഗത്തു വന്നത്.
ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലിന്റെ സമഗ്രതയെക്കുറിച്ച് സംശയമില്ലെന്നു ഐസിസി ആന്റി കറപ്ക്ഷന്‍ യൂനിറ്റ് ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി. ഐസിസിയുടെ 2011ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ സമഗ്രതയെക്കുറിച്ച് സംശയിക്കാന്‍ തങ്ങള്‍ക്കു ഒരു കാരണവുമില്ലെന്നാണ് മാര്‍ഷല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. 2011ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ച് അടുത്തിടെയുണ്ടായ ആരോപണങ്ങളെക്കുറിച്ച് ഐസിസിയുടെ ഇന്റഗ്രിറ്റി യൂനിറ്റ് പരിശോധിച്ചിരുന്നു. ഐസിസിയുടെ അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിക്കാന്‍ മാത്രം ആരോപണങ്ങളെക്കുറിച്ചു ഒരു തെളിവും ലഭിച്ചിച്ചിട്ടില്ലെന്നും മാര്‍ഷല്‍ വിശദമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലേക്കു നയിക്കാവുന്ന ഒരു കത്തും അന്നത്തെ ശ്രീലങ്കന്‍ കായിക മന്ത്രിയില്‍ നിന്നും ഐസിസിക്കോ, മുതിര്‍ന്ന ഐസിസിയംഗത്തിനോ ലഭിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും മാര്‍ഷല്‍ വ്യക്തമാക്കി. ഒത്തുകളി ആരോപണങ്ങളെ വളരെ ഗൗരവമായാണ് ഐസിസി കാണുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന എന്തെങ്കിലും തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഐസിസി ഇതേക്കുറിച്ച് പുനരാലോചിക്കുകയും ചെയ്യും. 2011ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ചോ മറ്റ് ഏതെങ്കിലും മല്‍സരത്തെക്കുറിച്ചോ സംശയാസ്പദമായി എവന്തെങ്കിലും തെളിവുകള്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ അവര്‍ ഐസിസിയുടെ ഇന്റഗ്രിറ്റി ടീമുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുന്നതായും മാര്‍ഷല്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
മുന്‍ ലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ആരോപിച്ചത്. എന്നാല്‍ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കായിക മന്ത്രാലയത്തിനു കീഴിലുള്ള പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനായിരുന്നു ചുമതല. 2011ലെ ലോകകപ്പ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, അന്ന് ടീമില്‍ അംഗമായിരുന്ന മഹേല ജയവര്‍ധനെ, മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദ ഡിസില്‍വ, ലോകകപ്പിലെ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ എന്നിവരെയെല്ലാം പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.