ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് തോൽവി വഴങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ ആശങ്ക പടരുന്നു. ലേലത്തിൽ 25.20 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പന്തെറിയാതിരുന്നതാണ് തോൽവിക്ക് പ്രധാന കാരണമായത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 'ബൗളിങ് ഡിപ്പാർട്ട്മെന്റ് അടിമുടി പതറിയതുകൊണ്ടുതന്നെ അവിടെ ഗ്രീനിന്റെ അഭാവം പ്രകടമായിരുന്നു.
എന്തുകൊണ്ട് ഗ്രീൻ പന്തെറിഞ്ഞില്ല? രഹസ്യം വെളിപ്പെടുത്തി രഹാനെ!
മത്സരശേഷം നായകൻ അജിങ്ക്യ രഹാനെയാണ് ഗ്രീൻ പന്തെറിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയത്. "ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ (CA) കർശന നിർദ്ദേശമുള്ളതിനാലാണ് ഗ്രീനിനെക്കൊണ്ട് പന്തെറിയിക്കാത്തത്. ഗ്രീൻ പന്തെറിയാത്തത് ടീമിന്റെ ബാലൻസിനെ ബാധിക്കുന്നുണ്ട്. എന്നുമുതൽ അദ്ദേഹത്തിന് പന്തെറിയാൻ സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് തന്നെ ചോദിക്കണം," രഹാനെ പറഞ്ഞു. പരിക്കിനെത്തുടർന്നുള്ള വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് സൂചന. നേരത്തെ ഷെഫീൽഡ് ഷീൽഡിലും ഗ്രീൻ പന്തെറിഞ്ഞിരുന്നില്ല.

മിന്നിത്തിളങ്ങി, പക്ഷേ കത്താൻ സാധിച്ചില്ല!
ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം ഗ്രീൻ പുറത്തെടുത്തു. പവർപ്ലെയുടെ അവസാന ഓവറിൽ ക്രീസിലെത്തിയ ഗ്രീൻ 10 പന്തിൽ നിന്ന് 18 റൺസെടുത്ത ഒരു ചെറിയ 'കാമിയോ' ഇന്നിംഗ്‌സ് കാഴ്ചവെച്ചു. മയങ്ക് മാർക്കണ്ഡെയെ സിക്‌സറിന് പറത്തി തുടങ്ങിയ ഗ്രീൻ റൺ റേറ്റ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഷാർദുൽ താക്കൂറിന്റെ പന്തിൽ പുറത്താവുകയായിരുന്നു. രഹാനെ മെല്ലെപ്പോക്ക് തുടർന്നപ്പോൾ റൺ റേറ്റ് താഴാതെ നോക്കാൻ ഗ്രീനിന്റെ ഈ പ്രകടനം സഹായിച്ചു. എന്നാൽ 25 കോടി നൽകിയ ഒരു താരത്തിൽ നിന്ന് ഇതിലും വലിയ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ക്ലാസിക് ഇന്നിംഗ്‌സും (67), യുവതാരം അങ്ക്രിഷ് രഘുവംശിയുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും (51) കെകെആറിനെ മികച്ച നിലയിലെത്തിച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗും തിളങ്ങിയതോടെ മുംബൈയ്ക്ക് മുന്നിൽ 221 റൺസ് എന്ന വലിയ ലക്ഷ്യം ഉയർത്താൻ അവർക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയും (78) റയാൻ റിക്കൽട്ടണും (81) ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ട് വിജയത്തിലേക്കുള്ള പാത എളുപ്പമാക്കി. 8 കൂറ്റൻ സിക്സറുകളുമായി റിക്കൽട്ടൺ വാങ്കഡെയെ ആവേശത്തിലാഴ്ത്തിയപ്പോൾ, രോഹിത് തന്റെ തനത് ശൈലിയിൽ 6 സിക്സറുകളുമായി കളം നിറഞ്ഞു. മധ്യനിരയിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് 19.1 ഓവറിൽ തന്നെ മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു.