ലോക ചാമ്പ്യൻ നിക്കോ റോസ്ബർഗ് ഫോർമുല വൺ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കരിയറിലെ ആദ്യ ഫോർമുല വൺ ചാമ്പ്യൻ പട്ടം സ്വന്തമാക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് റേസിംഗ് ലോകത്തെ ഞെട്ടിച്ച് റോസ്ബർഗ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഇരുപത്തിയഞ്ച് വർഷത്തെ റേസിംഗ് കരിയറിൽ ഫോർമുല വൺ ചാമ്പ്യനാകുക എന്നതായിരുന്നു തന്റെ സ്വപ്നമെന്ന് വിരമിക്കൽ പ്രഖ്യാപന കുറുപ്പിൽ റോസ്ബർഗ് പറഞ്ഞു. ആഗ്രഹ സാഫല്യത്തിന്റെ നെറുകയിലാണ് താനിപ്പോൾ. അതുകൊണ്ട് തന്നെ വിരമിക്കാൻ ഇതിനെക്കാൾ മികച്ച സമയമില്ല. ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കണം. റോസ്ബർഗ് പറയുന്നു.

സഹതാരം ഹാമിൽട്ടനെ അഞ്ച് പോയിന്റുകൾക്ക് പിന്തള്ളിയായിരുന്നു 31കാരനായ റോസ്ബർഗ് കിരീടം നേടിയത്. നിർണ്ണായകമായ അബുദബി ഗ്രാൻപ്രീയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് മൂന്ന് തവണ ചാമ്പ്യനായ ഹാമിൽട്ടണെ മറികടക്കാൻ റോസ്ബർഗിന് കഴിഞ്ഞത്. സീസണിലെ 21 ഗ്രാൻപ്രീകളിൽ ഒൻപതെണ്ണത്തിൽ റോസ്ബർഗ് ജേതാവായി.
1982ൽ ലോകചാമ്പ്യനായ കെകെയുടെ മകനാണ് നിക്കോ റോസ്ബർഗ്. 2006ൽ വില്യംസൺന്റെ ഡ്രൈവറായിട്ടാണ് ഫോർമുല വൺ അരങ്ങേറ്റം. 2010ലാണ് മെഴ്സിഡസിലെത്തുന്നത്. 2012ൽ ചൈനീസ് ഗ്രാൻപ്രീയിൽ ജേതാവായി.
പിന്നീടിങ്ങോട്ട് 22 ഗ്രാൻപ്രീ വിജയങ്ങൾ ഈ ജർമ്മൻ താരം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണിലും സഹതാരം ലൂയി ഹാമിൽട്ടൺന്റെ കുതിപ്പിന് മുന്നിൽ രണ്ടാം സ്ഥാനത്താകാനായിരുന്നു വിധി. ജെൻസൻ ബട്ടൻ, ഫെലിപ് മസ്സ എന്നിവരും ഈ സീസണോടെ ഫോർമുല വണ്ണിനോട് വിട പറഞ്ഞിരുന്നു