അടുത്ത പന്ത് ലോങ് ഓണിലേക്ക് അടിച്ചകറ്റിയ ടെയ്‌ലര്‍ ടീമിന് ഒരു സിംഗിള്‍ കൂടി സമ്മാനിച്ചു. മൂന്നാം പന്തില്‍ ജയം പ്രതീക്ഷിച്ച ന്യൂസിലാന്‍ഡിനെ കെയ്ന്‍ വില്യംസണിന്റെ പുറത്താകല്‍ തളര്‍ത്തി. ഷമിയുടെ കൗശലമാര്‍ന്ന പന്തിനെ പോയിന്റിന് മുകളിലൂടെ കളിക്കാന്‍ ശ്രമിച്ചതായിരുന്നു കിവീസ് നായകന്‍. പക്ഷെ പന്ത് ബാറ്റില്‍ തൊട്ടുരുമ്മി രാഹുലിന്റെ കൈകളില്‍ ഭദ്രമായെത്തി. സെഞ്ച്വറിക്ക് അഞ്ചു റണ്‍സകലെ വെച്ചാണ് വില്യംസണിന്റെ വീഴ്ച്ച. ഇതോടെ സമവാക്യം വീണ്ടു മാറി, മൂന്നില്‍ പന്തില്‍ രണ്ടു റണ്‍സെന്നായി.
സെയ്ഫര്‍ട്ടാണ് അടുത്തത്. ഓഫ് സ്റ്റംപിന് വെളിയിൽ ഷമി എറിഞ്ഞ നാലാം പന്തില്‍ ബാറ്റു തൊടുവിക്കാന്‍ ക്രീസില്‍ പുതുതായി വന്ന സെയ്ഫര്‍ട്ടിനായില്ല. ഇതോടെ ന്യൂസിലാന്‍ഡ് പക്ഷത്ത് സമ്മര്‍ദ്ദവും കൂടി. അഞ്ചാം പന്തും തനിയാവര്‍ത്തനമായിരുന്നു. എന്നാല്‍ സിംഗിള്‍ ഓടിയെടുക്കാന്‍ ടെയ്‌ലര്‍ പുലര്‍ത്തിയ ജാഗ്രത ന്യൂസിലാന്‍ഡിന് തുണയായി. ഈ സമയം ചിത്രമാകട്ടെ — ഒരു പന്തില്‍ ഒരു റണ്‍സ്. ന്യൂസിലാന്‍ഡ് ജയമുറപ്പിച്ച നിമിഷം.
എന്നാല്‍ നിര്‍ഭാഗ്യം കിവികളെ ഒരിക്കല്‍ക്കൂടി വേട്ടയാടി. ഷമിയെ ഉയര്‍ത്തിയടിക്കാനുള്ള ടെയ്‌ലറുടെ ശ്രമം പാടെ പാളി. ബാറ്റില്‍ത്തട്ടിയ പന്ത് സ്റ്റംപിലേക്കാണ് ഇടിച്ചു കയറിയത്. മത്സരത്തിന്റെ വിധിയും അവിടെ നിശ്ചയിക്കപ്പെട്ടു.മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ ജയിപ്പിച്ച രോഹിത് ശര്‍മ്മയാണ് കയ്യടി കൊണ്ടുപോകുന്നതെങ്കിലും ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇക്കാര്യം സമ്മതിക്കുന്നു.
ഷമിയിലൂടെയാണ് തോറ്റ കളി ഇന്ത്യ തിരിച്ചുപിടിച്ചത്. ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ ഷമിയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറില്‍ പുതിയ ബാറ്റ്‌സ്മാന് എതിരെ തുടര്‍ച്ചയായി രണ്ടു തവണ ഓഫ് സ്റ്റംപിന് വെളിയില്‍ പന്തെറിഞ്ഞതാണ് കളിയില്‍ നിര്‍ണായകമായതെന്ന് കോലി മത്സരശേഷം പറഞ്ഞു.
Most Read: കോലിക്ക് വീണ്ടും റെക്കോര്‍ഡ്; ഇത്തവണ മറികടന്ന് എംഎസ് ധോണിയെ
അവസാന പന്ത് ഏറിയും മുന്‍പ് ചര്‍ച്ച നടന്നു, പന്തെവിടെ എറിയണമെന്ന്. സ്റ്റംപിലേക്കാവണമെന്ന് തീരുമാനിക്കുകയും ചെയ്തു. എവിടെ എറിഞ്ഞാലും സിംഗിള്‍ കണ്ടെത്തുക ബുദ്ധിമുട്ടല്ല. എന്നാല്‍ സ്റ്റംപ് ലക്ഷ്യമാക്കി ബൗള്‍ ചെയ്താല്‍ വിക്കറ്റ് സാധ്യതയുണ്ട്. ഷമി ഈ പദ്ധതി വിജയകരമായി നടപ്പാക്കിയെന്ന് കോലി അറിയിച്ചു.
Most Read: സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ് മറികടന്ന് റോഹിത് ശര്‍മ; ഗംഭീര പ്രകടനം
സൂപ്പര്‍ ഓവറില്‍ 17 റണ്‍സായിരുന്നു ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് അടിച്ചെടുത്തത്. മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസണും കൂടി ജസ്പ്രീത് ബൂംറയ്ക്ക് എതിരെ രണ്ടു ഫോറും ഒരു സിക്‌സും കണ്ടെത്തി. ഒപ്പം മൂന്നു സിംഗിളും. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്ത്യയ്ക്കായി മറുപടി നല്‍കാന്‍ ഇറങ്ങിയത്.
ടിം സോത്തിയുടെ ആദ്യ പന്തില്‍ ഡബിള്‍. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ രാഹുലിന്റെ വക ഫോര്‍. നാലാം പന്തില്‍ വീണ്ടുമൊരു സിംഗിള്‍. ഈ അവസരം ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് രണ്ട് പന്തില്‍ പത്തു റണ്‍സ്. നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ ഹിറ്റ്മാന്‍ സ്റ്റേഡിയത്തിലെത്തിച്ചതോടെ ഇന്ത്യ മത്സരവും ജയിച്ചു, പരമ്പരയും സ്വന്തമാക്കി.