മറുഭാഗത്ത് കെഎൽ രാഹുലും രോഹിത് ശർമ്മയും ഇന്ത്യയ്ക്കായി ക്രീസിലിറങ്ങി. പന്തെറിഞ്ഞതാകട്ടെ ടിം സോത്തിയും. രണ്ടു റൺസോടെയാണ് ഇന്ത്യയുടെ തുടക്കം. റണ്ണൗട്ട് അവസരം കീപ്പർ സെയ്ഫർട്ട് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തുണയായി. രണ്ടാം പന്തിൽ രോഹിത് സിംഗിളെടുത്തു. സ്ട്രൈക്ക് രാഹുലിനായി. നേരിട്ട ആദ്യ പന്തുതന്നെ ഫോറടിച്ച് രാഹുൽ ഇന്ത്യൻ പ്രതീക്ഷകൾ വനോളമുയർത്തി. എന്നാൽ അടുത്ത പന്ത് ഒരിക്കൽക്കൂടി സിംഗിളിൽ കലാശിച്ചു.
അഞ്ചാം പന്തിൽ രോഹിത്തിന്റെ പടുകൂറ്റൻ സിക്സ് പിറന്നതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. അവസാന പന്തിൽ നാലു റൺസായിരുന്നു സന്ദർശകർക്ക് വേണ്ടിയിരുന്നത്. പന്തിനെ അതിർത്തിക്ക് മുകളിലൂടെ പറത്തി ഹിറ്റ്മാനാകട്ടെ ഇന്ത്യയുടെ ജയം ഉറപ്പാക്കുകയും ചെയ്തു. സൂപ്പർ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്‍ഡ് 179 റൺസിൽ കളിയവസാനിപ്പിച്ചതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. നായകന് കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് മികവ് ന്യൂസിലാൻഡിന് തുണയായി.
ആറാം ഓവറില്‍ ഗുപ്റ്റില്‍ പുറത്തായശേഷം എത്തിയ വില്യംസനാണ് ന്യൂസിലാന്‍ഡ് ഇന്നിങ്സിന് അടിത്തറ പാകിയത്. 48 പന്തില്‍ 95 റൺസ് കിവീസ് നായകന് അടിച്ചെടുത്തു. ഇതില്‍ ആറു സിക്സും എട്ടു ബൗണ്ടറികളും ഉള്‍പ്പെടും.
മാര്ട്ടിന് ഗുപ്റ്റിലിന്റെ വെടിക്കെട്ടോടെയാണ് കിവികൾ ബാറ്റിങ് ആരംഭിച്ചത്. 21 പന്തില്‍ ഗുപ്റ്റില്‍ കുറിച്ച 31 റണ്‍സ് ആതിഥേയരുടെ ഇന്നിങ്സിനെ ചടുലമാക്കി. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂംറയെ രണ്ടു തവണ സിക്സ് പറത്തിയാണ് ഗുപ്റ്റില്‍ വരവേറ്റത്. മൂന്നു സിക്സും രണ്ടു ഫോറും ഗുപ്റ്റിലിന്റെ ഇന്നിങ്സിലുണ്ട്.
ഇന്ത്യന്‍ നിരയില്‍ പന്തെടുത്തവരില്‍ ശാര്‍ദ്ധുല്‍ താക്കൂറും യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും മാത്രമാണ് വിക്കറ്റ് കണ്ടെത്തിയത്. ശാർദ്ധുലിന് രണ്ടു വിക്കറ്റുണ്ട്. മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ കൈയയഞ്ഞ ഫീൽഡിങ്ങും ആതിഥേയരെ തുണച്ചു. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് സ്കോർബോർഡിൽ കുറിച്ചത്. 40 പന്തിൽ 65 റൺസടിച്ച രോഹിത് ശർമ്മ ഇന്ത്യൻ നിരയിലെ ടോപ് സ്കോററായി. മൂന്നു സിക്സും ആറു ഫോറും രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നു.
ആദ്യ ഇന്നിങ്സിൽ കെഎൽ രാഹുലും മോശമാക്കിയില്ല. സ്കോർബോർഡിൽ 89 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് രാഹുൽ കളം വിട്ടത്. 19 പന്ത് നേരിട്ട താരം ഒരു സിക്സും രണ്ടു ഫോറുമടക്കം 27 റൺസ് സമ്പാദിച്ചു. ഒരു ഘട്ടത്തിൽ 11 റൺസിന് മേലെയായിരുന്നു ഇന്ത്യയുടെ റൺനിരക്ക്.
ഹമീഷ് ബെനറ്റ് എറിഞ്ഞ ആറാം ഓവറിൽ മാത്രം മൂന്നു സിക്സും രണ്ടു ഫോറുമടിച്ച് ഹിറ്റ്മാൻ 28 റൺസ് കുറിക്കുകയുണ്ടായി. എന്നാൽ തല്ലേറിയ വാങ്ങിയ ബെനറ്റുതന്നെ ഇന്ത്യൻ കുതിപ്പിന് കടിഞ്ഞാണുമിട്ടു. രോഹിത്, ദൂബെ, കോലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഹമീഷാണ് കിവി നിരയിലെ പ്രധാന വിക്കറ്റു വേട്ടക്കാരൻ.
ഇന്നത്തെ മത്സരത്തിൽ ശിവം ദൂബെയെയാണ് നായകൻ കോലി മൂന്നാം നമ്പറിൽ ഇറക്കിയത്. എന്നാൽ ഈ പരീക്ഷണം വിജയം കണ്ടില്ല. ഏഴു പന്തിൽ മൂന്നു റൺസുമായാണ് ദൂബെ മടങ്ങിയത്. നാലാം നമ്പറിൽ കോലിയിറങ്ങി. 27 പന്തിൽ 38 റൺസാണ് കോലി നേടിയത്. ഒരു സിക്സും രണ്ടു ഫോറുമാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്സിൽ കണ്ടത്.
ഇതേസമയം, അഞ്ചാം നമ്പറിലെത്തിയ ശ്രേയസിന് ഇത്തവണ പിടിമുറുക്കാനായില്ല. 16 പന്തിൽ 17 റൺസാണ് ശ്രേയസിന്റെ സംഭാവന. ന്യൂസിലാൻഡ് നിരയിൽ മിച്ചൽ സാൻടറും കോളിൻ ഡി ഗ്രാൻഡോമും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയിട്ടുണ്ട്. നേരത്തെ, ടോസ് ജയിച്ച ന്യൂസിലാൻഡ് ബൗള്‍ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
മാറ്റങ്ങളില്ലാതെയാണ് ഇന്ത്യൻ സംഘം ഇന്ന് ഇറങ്ങുന്നത്. കെഎൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരും. മറുഭാഗത്ത് ന്യൂസിലാൻഡ് ടീം അന്തിമ ഇലവനിൽ ഒരു മാറ്റം വരുത്തി. കഴിഞ്ഞ മത്സരങ്ങൾ കളിച്ച ടിക്നറിന് പകരം കുഗ്ഗലെയ്നെയാണ് കിവീസ് ടീം ഇത്തവണ ഇറക്കിയത്.
നേരത്തെ, ഓക്ലാന്ഡില് നടന്ന രണ്ടു മത്സരവും കോലിയും കൂട്ടരും അനായാസം ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 204 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ കൈയ്യടക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 132 റണ്‍സെന്ന ചെറു സ്കോര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ഭീഷണിയായതേയില്ല.
ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് ജയിച്ച കിവീസ് നായകന് കെയ്ന്‍ വില്യംസണ് ഇന്ത്യയെ ബൗള്‍ ചെയ്യാനാണ് വിട്ടത്. രണ്ടു അവസരങ്ങളിലും ഇന്ത്യ ആഗ്രഹിച്ചതും ഇതുതന്നെ. എന്തായാലും ഈഡന് പാര്‍ക്കിലെ ആദ്യ മത്സരത്തില്‍ ബാറ്റു ചെയ്യാനുള്ള വില്യംസണിന്റെ തീരുമാനം ശരിയാണെന്ന് ന്യൂസിലാന്‍ഡ് ടീം തെളിയിച്ചു.
ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച കിവീസ് താരങ്ങള്‍ സ്കോര്‍ബോര്‍ഡില്‍ വലിയ ലക്ഷ്യം കുറിച്ചു. പക്ഷെ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ കിവി ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ആറു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. രണ്ടാം മത്സരത്തില്‍ ഒരിക്കല്‍ക്കൂടി ബാറ്റു ചെയ്യാന്‍ വില്യംസണ് തീരുമാനിച്ചു.
കഴിഞ്ഞതവണത്തേതുപോലെ വമ്പനടിക്കാണ് ന്യൂസിലാന്‍ഡ് തയ്യാറെടുത്തത്. പക്ഷെ റണ്‍സ് വഴങ്ങാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിശുക്കു കാട്ടിയതോടെ ന്യൂസിലാന്‍ഡ് 132 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങില്‍ ശ്രേയസ് – രാഹുല്‍ ജോടി ഇന്ത്യയെ അനായാസം വിജയതീരത്ത് കൊണ്ടുവരികയായിരുന്നു.
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (നായകന്), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, ശാര്‍ദ്ധുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ.
ന്യൂസിലാന്‍ഡ്: മാര്ട്ടിന് ഗുപ്റ്റില്‍, കോളിന് മണ്‍റോ, കെയ്ന്‍ വില്യംസണ് (നായകന്), കോളിന് ഡി ഗ്രാന്‍ഡോം, റോസ് ടെയ്ലര്, ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്ടര്, ടിം സോത്തി, സ്കോട്ട് കുഗ്ഗെലെയ്ന്‍, ഇഷ് സോധി, ഹമീഷ് ബെനറ്റ്.