For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രൈസ്റ്റ്ചർച്ച് ടെസ്റ്റ്: ആധിപത്യം തുലച്ചു, പരാജയഭീതിയിൽ ഇന്ത്യ

1
46212

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഏഴു റൺസിന്റെ ലീഡുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്ത നിലയിലാണ്. മൂന്നാം സെഷനിൽ മാത്രം ഇന്ത്യയുടെ ആറു വിക്കറ്റുകൾ വീഴ്ത്താൻ ന്യൂസിലാൻഡിന് കഴിഞ്ഞു.

നിലവിൽ ഹനുമാ വിഹാരിയും (12 പന്തിൽ അഞ്ച്*) റിഷഭ് പന്തുമാണ് (ഒരു പന്തിൽ ഒന്ന്*) ക്രീസിൽ. മൂന്നാം സെഷനിൽ ട്രെൻഡ് ബോൾട്ട് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ടിം സോത്തിയും കോളിൻ ഡി ഗ്രാൻഡോമും നീൽ വാഗ്നറും ഓരോ വിക്കറ്റു വീതം പങ്കിട്ടു.

വീണ്ടും തകർച്ച

തുടർച്ചയായി വിക്കറ്റു നഷ്ടപ്പെട്ടതാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്ക് കാരണം. രണ്ടാം ഓവറിൽത്തന്നെ മായങ്ക് അഗർവാളിനെ (ആറ് പന്തിൽ മൂന്ന്) ബോൾട്ട് വിക്കറ്റിന് മുന്നിൽ കുരുക്കി. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറി തികച്ച പൃഥ്വി ഷായ്ക്ക് (24 പന്തിൽ 14) മികവ് ആവർത്തിക്കാനായില്ല. ടിം സോത്തിയെ ഉയർത്തിയടിക്കാൻ കാട്ടിയ സാഹസം പൃഥ്വിക്ക് വിനയായി.

ചെറുത്തുനിൽപ്പ്

ഫോം നഷ്ടപ്പെട്ട വിരാട് കോലിയെ (30 പന്തിൽ 14) ഒരിക്കൽക്കൂടി ആരാധകർ ഇന്നു കണ്ടു. ആദ്യ ഇന്നിങ്സിൽ സംഭവിച്ചതുപോലെ ഇൻസ്വിങ് പഠിച്ചെടുക്കാൻ രണ്ടാം ഇന്നിങ്സിലും കോലിക്ക് കഴിഞ്ഞില്ല. കോളിൻ ഡി ഗ്രാൻഡോമിനാണ് കോലിയുടെ വിക്കറ്റ്. പൂജാര – രഹാനെ സഖ്യം ക്രീസിൽ കാഴ്ച്ചവെച്ച ചെറുത്തുനിൽപ്പ് പ്രതീക്ഷ നൽകിയെങ്കിലും കൂട്ടുകെട്ട് നീണ്ടില്ല.

പരീക്ഷണം

31 ആം ഓവറിൽ രഹാനെയുടെ (43 പന്തിൽ ഒൻപത്) സ്റ്റംപ് നീൽ വാഗ്നർ പിഴുതു. തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും (88 പന്തിൽ 24) വീണു. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബോൾഡാവുകയായിരുന്നു പൂജാര. പരീക്ഷണമെന്ന നിലയ്ക്ക് ഉമേഷ് യാദവിന് ടീം ഇന്ത്യ സ്ഥാനക്കയറ്റം നൽകിയെങ്കിലും ഫലം കണ്ടില്ല. മൂന്നാം സെഷൻ തീരുന്നതിന് തൊട്ടുമുൻപ് ഉമേഷ് യാദവിനെ (12 പന്തിൽ ഒന്ന്) ട്രെൻഡ് ബോൾട്ട് മടക്കി.

ന്യൂസിലാൻഡ് ഇന്നിങ്സ്

നേരത്തെ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ പിന്തുടർന്ന ന്യൂസിലാന്ഡിന്റ് 235 റൺസിലാണ് പോരാട്ടം അവസാനിപ്പിച്ചത്. രണ്ടാം ദിനം ഹാഗ്‌ലി ഓവല്‍ മൈതാനത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പിടിമുറുക്കിയപ്പോള്‍ ന്യൂസിലാന്‍ഡ് മുന്‍നിര ഞൊടിയിടയില്‍ വീഴുകയായിരുന്നു.

ആദ്യ രണ്ടു സെഷൻകൊണ്ടു പത്തു കിവീസ് ബാറ്റ്‌സ്മാന്‍മാരെയും പുറത്താക്കാൻ ഇന്ത്യയ്ക്കായി. മുഹമ്മദ് ഷമിക്ക് നാലു വിക്കറ്റുകളുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് മൂന്നും. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും ഇന്നിങ്സിൽ സ്വന്തമാക്കി.

നിറഞ്ഞാടി പേസർമാർ

വാലറ്റത്ത് കൈൽ ജാമിസൺ - നീൽ വാഗ്നർ ജോടി നടത്തിയ ചെറുത്തുനിൽപ്പാണ് ന്യൂസിലാൻഡിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ജാമിസൺ പുറത്തായപ്പോൾ ആതിഥേയരുടെ ഇന്നിങ്സിന് തിരശ്ശീല വീണു.

രണ്ടാം ദിനം ഓപ്പണര്‍ ടോം ബ്ലണ്ടലിനെ (77 പന്തില്‍ 30) വിക്കറ്റിന് മുന്നില്‍ കുരുക്കിയ ഉമേഷ് യാദവാണ് ഇന്ത്യയ്ക്ക് ആദ്യ 'ബ്രേക്ക് ത്രൂ' സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ, കെയ്ൻ വില്യംസണിനെ (എട്ടു പന്തില്‍ മൂന്ന്) ക്രീസില്‍ നിലയുറപ്പിക്കാന്‍ ബുംറ അനുവദിച്ചില്ല.

പിടിമുറക്കി ഇന്ത്യ

ഓഫ് സ്റ്റംപിന് വെളിയിലൂടെ മൂളിപ്പാഞ്ഞ ബുംറയുടെ പന്തില്‍ അനാവശ്യമായി ഷോട്ടു കളിക്കാന്‍ മുതിരുകയായിരുന്നു വില്യംസണ്‍. പന്ത് ബാറ്റില്‍ ഉരസി റിഷഭ് പന്തിന്റെ കൈകളില്‍ ഭദ്രമായെത്തി. ടോം ലാതമിനൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ച റോസ് ടെയലര്‍ക്ക് (37 പന്തില്‍ 15) ജഡേജ അന്തകനായി. ജഡേജയ്ക്ക് എതിരെ ക്രീസില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിച്ചതാണ് ടെയ്‌ലര്‍ക്ക് വിനയായത്.

ഷമിക്ക് നാലു വിക്കറ്റ്

44 ആം ഓവറില്‍ ടോം ലാതം (122 പന്തില്‍ 52) വീണു. ഇതോടെ ന്യൂസിലാന്‍ഡ് പരുങ്ങി. ഓഫ് സ്റ്റംപിന് വെളിയില്‍ കുത്തിയ ഷമിയുടെ പന്ത് ലാതമിന്റെ സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. നിരുപദ്രവകരമായി കടന്നുപോകുമെന്ന് കരുതി പന്തിനെ പ്രതിരോധിക്കാന്‍ മുതിരാഞ്ഞതാണ് ലാതമിന് പറ്റിയ തെറ്റ്. ഷമിയുടെ അപ്രതീക്ഷിത ഇന്‍സ്വിങ്ങില്‍ ന്യൂസിലാന്‍ഡ് താരം പകച്ചുപോയി.

വാലറ്റം

ഹെന്റി നിക്കോള്‍സിനെ (27 പന്തില്‍ 14) ഷമിയും ബിജെ വാട്ട്‌ലിങ്ങിനെ (16 പന്തില്‍ പൂജ്യം) ബുംറയും മടക്കിയ സാഹചര്യത്തില്‍ ആതിഥേയര്‍ അപകടം മണത്തു. കോളിന്‍ ഡി ഗ്രാന്‍ഡോമും കൈല്‍ ജാമിസണും ചേര്‍ന്നാണ് ശേഷം രക്ഷാദൗത്യം ഏറ്റെടുത്തത്. ഇതിനിടയില്‍ മുഖം കാണിക്കാനെത്തിയ ടിം സോത്തിയ്ക്ക് (രണ്ടു പന്തില്‍ പൂജ്യം) ബുംറ മടക്ക ടിക്കറ്റ് നല്‍കി. ഗ്രാന്‍ഡോമിനെ (44 പന്തില്‍ 26) ജഡേജയാണ് വീഴ്ത്തിയത്. മുഹമ്മദ് ഷമിക്ക് മുന്നിൽ ഏറെനേരം പിടിച്ചുനിൽക്കാൻ വാലറ്റത്തിനായില്ല. വാഗ്നറെയും (41 പന്തിൽ 21) ജാമിസണിനെയും (63 പന്തിൽ 49) ഷമി തിരിച്ചയക്കുകയായിരുന്നു.

Story first published: Sunday, March 1, 2020, 12:21 [IST]
Other articles published on Mar 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+