ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന മികച്ച നിലയിലാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ (136*) പ്രകടനമാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് കരുത്തായത്. കോണ്‍വെയ്‌ക്കൊപ്പം ഹെന്‍ റി നിക്കോള്‍സാണ് (46*) ക്രീസില്‍.
ടോസിന്റെ ആധിപത്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിനായി ടോം ലാദവും (23) കോണ്‍വേയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് ചേര്‍ത്തു. റോബിന്‍സന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി ലാദം മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ കെയ്ന്‍ വില്യംസണ് (13) വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. ജെയിംസ് ആന്‍ഡേഴ്‌സന്‍ വില്യംസണെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സീനിയര്‍ താരം റോസ് ടെയ്‌ലറെ (14) റോബിന്‍സന്‍ എല്‍ബിയില്‍ കുടുക്കുകയും ചെയ്തതോടെ ന്യൂസീലന്‍ഡ് 114 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും നാലാം വിക്കറ്റില്‍ കോണ്‍വേയും നിക്കോള്‍സും ചേര്‍ന്ന് ന്യൂസീലന്‍ഡിന് അടിത്തറ പാവുകയായിരുന്നു.

132 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 240 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറി ഉള്‍പ്പെടെയാണ് കോണ്‍വെ ക്രീസില്‍ തുടരുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 12ാമത്തെ ന്യൂസീലന്‍ഡ് താരമാണ് കോണ്‍വെ. കൂടാതെ ക്രിക്കറ്റ് ചരിത്രം ഉറങ്ങുന്ന ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് കോണ്‍വെ. 1996ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും 2004ല്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
തട്ടകത്തിലായിട്ടും ഇംഗ്ലണ്ട് ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 20 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. മാര്‍ക്ക് വുഡിനും വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 12 ഓവര്‍ എറിഞ്ഞു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രണ്ട് മത്സരം കളിച്ചെത്തുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ ആധിപത്യം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.