ദില്ലി: കളിയെക്കാൾ താരങ്ങളെ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിരമിച്ച ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇത് നിർഭാഗ്യകരമാണ്. താരങ്ങളെയല്ല കളിയെയാണ് സ്നേഹിക്കേണ്ടതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം നെഹ്റ പറഞ്ഞു. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒന്നും ഇങ്ങനെയല്ല. അവർ കളിയെയാണ് സ്നേഹിക്കുന്നത്. രഞ്ജി ട്രോഫി മത്സരങ്ങൾക്കും ടെസ്റ്റ് മത്സരങ്ങൾക്കും ഇതുപോലെ കാണികളെ കാണില്ല. കളിയെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകണം - നെഹ്റ പറഞ്ഞു.
Good Bye Ashish Nehra: 6/23 മുതൽ 6/59 വരെ... ആശിഷ് നെഹ്റയുടെ ടോപ് 5 ബൗളിംഗ് പ്രകടനങ്ങൾ!!
19 വർഷത്തെ കളിജീവിതത്തെ സാരമായി ബാധിച്ച പരിക്കുകളെക്കുറിച്ചും നെഹ്റ സംസാരിച്ചു. 12 സർജറികളാണ് നെഹ്റയ്ക്ക് വേണ്ടിവന്നത്. സാരമല്ലാത്ത പരിക്കുകൾ വേറെയും. എന്നിട്ടും ഇത്രയും കാലം കളിക്കാൻ സാധിച്ചു എന്നതിൽ നെഹ്റയ്ക്ക് സന്തോഷമുണ്ട്. ന്യൂസിലൻഡിനെതിരെ അവസാന ഓവർ എറിയേണ്ടിവരും എന്നെനിക്ക് അറിയാമായിരുന്നു. 15 കഴിഞ്ഞപ്പോഴേ മത്സരം അവസാനിച്ചു എന്ന് മനസിലായി. അവസാന ഓവർ എറിയാനെത്തിയപ്പോഴേക്കും താൻ വികാരാധീനനായിരുന്നു.- നെഹ്റ പറഞ്ഞു.
1997 ൽ ഹരിയാനയ്ക്കെതിരെ ദില്ലിയിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിലെ പവലിയൻ എന്‍ഡിൽ പന്തെറിഞ്ഞ് തുടങ്ങിയതാണ് ആശിഷ് നെഹ്റ. ഇപ്പോഴിതാ കൃത്യം 20 വർഷങ്ങൾക്ക് ശേഷം അതേ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ സ്വന്തം പേരിലുള്ള ആശിഷ് നെഹ്റ എൻഡിൽ നിന്നും അവസാന ഓവർ എറിഞ്ഞ് നെഹ്റ തന്റെ കളി ജീവിതം അവസാനിപ്പിച്ചു. ഒരുകാലത്തും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബൗളറായിരുന്നില്ല നെഹ്റ, എന്നാല്‍ ഏറ്റവും കൂടുതൽ കാലം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് നെഹ്റയുടെ പേരിലാകും.