ദില്ലി: 2013 ഡിസംബര്‍ വരെ ചുവന്ന ലെതര്‍ പന്ത് ഒന്ന് കൈകൊണ്ട് പോലും തൊട്ടിട്ടിലാത്ത വ്യക്തിയാണ് നവദീപ് സെയ്‌നി. റോഷനാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദില്ലി രഞ്ജി ടീമിന്റെ നെറ്റ് പ്രാക്ടീസില്‍ പന്തെറിയാന്‍ എത്തുമ്പോഴാണ് ആദ്യമായി അത് സംഭവിക്കുന്നത്. അതുവരെ ഒരു മത്സരത്തിന് 250 രൂപയ്ക്കും, പരമാവധി 500 രൂപ വരെയും വാങ്ങി പോക്കറ്റ്മണി നേടിയിരുന്ന സെയ്‌നി ടെന്നീസ് ബോളിലാണ് കളിച്ചിരുന്നത്. എന്നാല്‍ ഗൗതം ഗംഭീര്‍ ആ പയ്യന്റെ വിധി ഒന്ന് തിരുത്തിയെഴുതി.
'ടെന്നീസ് ബോള്‍ ഉപയോഗിച്ച് പന്തെറിയുന്നത് പോലെ എറിയൂ. ബാക്കിയെല്ലാം ശരിയാകും', ഗംഭീര്‍ പയ്യനെ ഉപദേശിച്ചു. ഗംഭീര്‍ പറഞ്ഞത് നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സെയ്‌നി പറയുന്നു. ഇപ്പോള്‍ ചെറുപ്പക്കാരായ താരങ്ങള്‍ കൊതിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കാണ് നവ്ദീപ് സെയ്‌നിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ദില്ലി താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ രഞ്ജി ടീമില്‍ തന്നെ താരത്തിന് ഇടംനേടാന്‍ കഴിഞ്ഞു. ഹരിയാനക്കാരനെ ദില്ലി ടീമിലെടുക്കുന്നതില്‍ എതിര്‍പ്പുണ്ടായെങ്കിലും ഗംഭീര്‍ ഇവര്‍ക്ക് മുന്നില്‍ മുട്ട് മടക്കിയില്ല.
വ്യത്യസ്തമായ കഴിവുള്ള യുവാവിനെ പ്രോത്സാഹിപ്പിച്ചാല്‍ വളര്‍ന്നുവരുന്ന താരമാകുമെന്ന് ഗംഭീര്‍ ഉറപ്പിച്ച് പറഞ്ഞു. ഒരു മുന്‍ ഇന്ത്യന്‍ താരം കൂടിയായ ദില്ലി സെലക്ടര്‍ ഗംഭീറിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ പരിഗണിച്ചില്ല, സെയ്‌നി പന്തെറിയുന്നത് നോക്കാന്‍ പോലും ഇയാള്‍ സമ്മതിച്ചില്ല. മേലാളന്‍മാര്‍ സെയ്‌നിയുടെ കഴിവ് ചോദ്യം ചെയ്ത് നോട്ടീസ് പോലും വിതരണം ചെയ്‌തെങ്കിലും ഗംഭീറിന്റെ പോരാട്ടം വിജയം കണ്ടു.
ഗംഭീര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് കണ്ണ് നിറയ്ക്കാതെ പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് സെയ്‌നി. ആശിഷ് നെഹ്‌റ, മിഥുന്‍ മന്‍ഹാസ്, സുമിത് നാര്‍വാള്‍ എന്നിവരും ഒപ്പംനിന്നു. നന്നായി അധ്വാനിച്ചാല്‍ ഒരു ദിവസം ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഗംഭീര്‍ പറഞ്ഞുകൊണ്ടേയിരുന്നു. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരത്തെ നേരിടാന്‍ രഞ്ജിയില്‍ ബംഗാള്‍ താരങ്ങള്‍ വിറച്ചതോടെ സെയ്‌നി ശ്രദ്ധനേടി. ഒടുവില്‍ ഗംഭീര്‍ പറഞ്ഞത് സംഭവിക്കുകയും ചെയ്തു, ഇന്ത്യന്‍ ടീമില്‍ ഒരിടം.