മുംബൈ: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അതിരറ്റ് സഹായിക്കുന്ന പിച്ചൊരുക്കിയതിനാണ് ഐസിസി താക്കീത് ചെയ്തത്. പിച്ചിന് നിലവാരം കുറവാണെന്ന് മാച്ച് റഫറി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുന്ന പിച്ചായിരുന്നു നാഗ്പൂരില്‍ ബിസിസിഐ ഒരുക്കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ച ടെസ്റ്റില്‍ 40 വിക്കറ്റുകളില്‍ 33 എണ്ണവും സ്പിന്നര്‍മാരാണ് നേടിയത്.
പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നെ പാടുപെട്ടു. രണ്ട് ഇന്നിങ്‌സുകളിലുമായി ഒരു ബാറ്റ്‌സ്മാന് പോലും അര്‍ദ്ധസെഞ്ച്വറി നേടാന്‍ ആയില്ല എന്നത് പിച്ചിന്റെ ദയനീയ സ്ഥിതി പുറത്ത് കാണിക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുരളി വിജയ് നേടിയ 40 റണ്‍സാണ് നാഗ്പൂര്‍ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.
മത്സരശേഷം പിച്ചിനെതിരെ മാച്ച് റഫറി ജെഫ് ക്രോ ഐസിസിക്ക് ഫിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഐസിസിയുടെ പിച്ച് മോണിറ്ററിങ് കമ്മിറ്റി നടത്തിയ പരിശോധയില്‍ റിപ്പോര്‍ട്ട് ശരിവെക്കുകയായിരുന്നു.
റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ബിസിസിഐയുടെ മറുപടി തൃപ്തികരമല്ലെന്നും ഐസിസി അറിയിച്ചു. ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡീസും ചീഫ് മാച്ച് റഫറി രഞ്ജന്‍ മദുഗലെയും ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്.