ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ട് വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ്. 2020-ൽ അവസാനമായി കിരീടം ചൂടിയ മുംബൈയ്ക്ക് പിന്നീട് ആ പ്രകടനം ആവർത്തിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ മുംബൈ കപ്പ് നേടുമ്പോൾ ഇന്നത്തെ രണ്ട് മികച്ച ടീമുകളായ ലക്നൗ സൂപ്പർ ജയിന്റ്സും ഗുജറാത്ത് ടൈറ്റൻസും ഐപിഎൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷമായി ഒരു ഫൈനലിൽ പോലും മുംബൈ എത്തിയിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.
രോഹിത് ശർമ്മയിൽ നിന്ന് ഹാർദിക് പാണ്ഡ്യ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള മുംബൈയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ക്യാപ്റ്റൻസി സ്ഥാനം തന്റെ കൈകളിലേക്ക് വന്ന വർഷം പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് തള്ളപ്പെടാനായിരുന്നു മുംബൈയുടെ വിധി. എന്നാൽ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് വരെ എത്തി എന്ന ആത്മവിശ്വാസത്തിലാണ് ഹാർദികും ടീമും ഇറങ്ങുക. എന്നാൽ, ഒരു സൂപ്പർ താരത്തിന്റെ കാര്യത്തിൽ മാത്രം ഒരു ആശങ്ക നിലനിൽക്കുന്നു എന്നാണ് മുൻ ആർസിബി താരം എബിഡി വില്ലേഴ്സിന്റെ പക്ഷം.

തീപ്പൊരി ബാറ്റിംഗ് നിര!
മറ്റേതൊരു ടീമിനെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ബാറ്റിംഗ് നിരയാണ് ഇത്തവണ മുംബൈയുടേത്. രോഹിത് ശർമ്മയ്‌ക്കൊപ്പം ക്വിന്റൺ ഡി കോക്കോ അല്ലെങ്കിൽ റയാൻ റിക്കൽറ്റണോ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. പിന്നാലെ സൂര്യകുമാർ യാദവ്, തിലക് വർമ്മ, വിൽ ജാക്സ്, ഹാർദിക് പാണ്ഡ്യ എന്നിവർ എത്തുന്നതോടെ ബാറ്റിംഗ് നിര അതിശക്തമാകും. കഴിഞ്ഞ രണ്ട് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം നമൻ ധീറിന്റെ സാന്നിധ്യവും ടീമിന് കരുത്ത് നൽകുന്നു. ഏത് വലിയ ലക്ഷ്യവും തകർത്തെറിയാൻ ശേഷിയുള്ള താരങ്ങളാണ് മുംബൈയുടെ ടോപ്പ് ഓർഡറിലും മിഡിൽ ഓർഡറിലുമുള്ളത്.
ബൗളിംഗിൽ 'ബും-ബും' ബുംറ; ബോൾട്ടിന്റെ കാര്യത്തിൽ ആശങ്ക!
ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിംഗ് നിര മുംബൈയുടെ വലിയ ആയുധമാണ്. ബുംറയ്‌ക്കൊപ്പം ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ട് കൂടി ചേരുന്നതോടെ പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ മുംബൈയ്ക്ക് സാധിക്കും. എന്നാൽ, ട്രെന്റ് ബോൾട്ടിന്റെ നിലവിലെ ഫോമിനെക്കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ആശങ്ക പ്രകടിപ്പിച്ചു. ബോൾട്ടിന് മുൻപത്തെപ്പോലെ പന്തിന് വേഗതയോ കൃത്യതയോ ഇല്ലെന്നും, എതിരാളികൾ അദ്ദേഹത്തെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി. ബോൾട്ടിന്റെ ഈ 'അരക്ഷിതാവസ്ഥ' മുംബൈയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
"എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്ക ട്രെന്റ് ബോൾട്ടാണ്. ഭുവനേശ്വർ കുമാറിന്റെ കാര്യത്തിലേതുപോലെ തന്നെ ബോൾട്ടിനും ഇപ്പോൾ പഴയ വേഗത നഷ്ടപ്പെട്ടതായി തോന്നുന്നു. 2018 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ കണ്ട ആ ഒരു വീര്യം ഇപ്പോൾ അദ്ദേഹത്തിനില്ല. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം ധാരാളം റൺസ് വിട്ടുകൊടുക്കുന്നുമുണ്ട്. തങ്ങൾക്ക് മികച്ച ബൗളിംഗ് ബാക്കപ്പ് ഉണ്ടെന്ന് മുംബൈ ഇന്ത്യൻസിന് തോന്നുന്നുണ്ടാകാമെങ്കിലും അതൊരുപക്ഷേ ഒരു മിഥ്യാധാരണയാകാം (False sense of security). എതിർ ടീമിലെ ബാറ്റർമാർ ലക്ഷ്യം വെക്കാൻ സാധ്യതയുള്ള ഒരു ദുർബലമായ മേഖലയായി ഇത് മാറിയേക്കാം." എബി ഡി വില്ലേഴ്സ് പറഞ്ഞു.
മാർച്ച് 29-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) നടക്കുന്ന ആവേശകരമായ പോരാട്ടത്തോടെയാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഐപിഎൽ 2026 യാത്ര ആരംഭിക്കുന്നത്.