നാല് ഐപിഎൽ കിരീടങ്ങൾ
2009ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പം, 2013ൽ മുംബൈ ഇന്ത്യൻസിനൊപ്പം, 2015ലും 2017ലും മുംബൈ ഇന്ത്യന്‍സിനൊപ്പം വീണ്ടും - രോഹിത് ശർമയുടെ ഐ പി എൽ കിരീടനേട്ടങ്ങളാണ്. നാല് ഐ പി എൽ കിരീടം നേടിയ വേറെ ആരും ഇന്ന് ലോകത്തില്ല. അതാണ് രോഹിത് ശർമ സ്പെഷൽ. ഇനി ക്യാപ്റ്റൻസിയിലേക്ക്.
രോഹിത്, ധോണി, കോലി, ഗംഭീർ
ഐ പി എല്ലിലെ സ്റ്റാർ ക്യാപ്റ്റന്മാരുടെ പട്ടികയാണ് ഇത്. ഇതിൽ വിരാട് കോലിക്ക് ഐ പി എൽ കിരീടമേ ഇല്ല. പിന്നെ ധോണിയും ഗംഭീറും - രണ്ടുപേർക്കും രണ്ട് കിരീടങ്ങൾ വീതമുണ്ട്. ഇവരെ രണ്ടുപേരെയും ഒരുമിച്ച് മറികടക്കുന്നതാണ് രോഹിത് ശർമയുടെ നേട്ടം. - മൂന്ന് ഐ പി എൽ കിരീടങ്ങൾ. എങ്ങനെയുണ്ട്.
ഇത് കൊണ്ടും കഴിഞ്ഞില്ല
ഞായറാഴ്ച നേടിയത് രോഹിത് ശർമയുടെ കരിയറിലെ ഏഴാമത്തെ ട്വൻറി 20 ടൂർണമെന്റ് വിജയമാണ്. ഒരു ലോകകപ്പ്, ഒരു ഏഷ്യാകപ്പ്, നാല് ഐ പി എൽ, ഒരു ചാമ്പ്യൻസ് ലീഗ്. ധോണിയുടെ പേരിൽ ആറ് ട്വൻറി 20 ടൂർണമെന്റ് വിജയമാണുള്ളത്. റെയ്ന, പത്താൻ, അശ്വിൻ, റായുഡു, ഹർഭജൻ എന്നിവരുടെ പേരിലും ആറ് വീതം ട്വൻറി 20 ടൂർണമെന്റ് വിജയങ്ങളുണ്ട്.
റൺവേട്ടയിൽ ഹിറ്റ്മാൻ
വെറുതെ ക്യാപ്റ്റൻസി കൊണ്ട് കളി ജയിക്കലല്ല, ബാറ്റ് കൊണ്ടും മുന്നിൽ നിന്ന് നയിക്കലാണ് രോഹിതിന്റെ ശൈലി. ഇത്തവണ മാത്രമാണ് ഒന്ന് ഫോമൗട്ടായിപ്പോയത് - എന്നിട്ടും മുന്നൂറിന് മേൽ റൺസുണ്ട് രോഹിത് ശർമയ്ക്ക്. മുംബൈ ഇന്ത്യൻസിന് വേണ്ടി 3000 റൺസ് കടക്കുന്ന ആദ്യത്തെ ബാറ്റ്സ്മാനും ഹിറ്റ്മാൻ എന്ന് ഫാൻസ് വിളിക്കുന്ന രോഹിത് തന്നെ.
അഭിനന്ദനപ്പെരുമഴ
മൂന്നാം ഐ പി എൽ കിരീടം നേടുന്ന ആദ്യത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. അപൂർവ്വനേട്ടം സ്വന്തമാക്കിയ ടീമിനെ മുൻതാരങ്ങളും കമന്റേറ്റർമാരും കളിക്കാരും ആരാധകരും എല്ലാവരും ഒരേ സ്വരത്തിൽ അഭിനന്ദിക്കുകയാണ്. സച്ചിൻ, യുവരാജ് സിംഗ്, ഹർഭജൻ, സങ്കക്കാര, വാർണർ, മൈക്കൽ ക്ലാർക്ക്, ബട്ലർ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും മുംബൈയിലേക്ക് അഭിനന്ദനങ്ങൾ പറക്കുകയാണ്.