സമൂഹമാധ്യമങ്ങളില്‍ പഴയ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തില്‍ കേമന്‍. താരം പതിവായി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ സഹതാരം മുഹമ്മദ് ഷമിയുമായി രോഹിത് നടത്തിയ സംഭാഷണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു.
രോഹിത്തുമായുള്ള ലൈവ് ചാറ്റിനിടെ ആത്മഹത്യയെക്കുറിച്ച് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി തുറന്നുപറഞ്ഞതാണ് സംഭവത്തിന് ആധാരം. സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും വിഷാദവും കാരണം മൂന്നുതവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഷമി വെളിപ്പെടുത്തുകയായിരുന്നു.

'അന്ന് കുടുംബംഗങ്ങള്‍ പിന്തുണച്ചിരുന്നില്ലെങ്കില്‍ ക്രിക്കറ്റ് കരിയര്‍തന്നെ നഷ്ടപ്പെടുമായിരുന്നു. സ്വകാര്യജീവിതപ്രശ്‌നങ്ങളും വിഷാദവും നിറഞ്ഞ കാലത്ത് ആത്മഹത്യയെക്കുറിച്ച് മൂന്നുവട്ടമാണ് ചിന്തിച്ചത്. ഇക്കാലത്ത് ക്രിക്കറ്റിനെ പൂര്‍ണമായി ഞാന്‍ മറന്നിരുന്നു. 24 ആം നിലയിലാണ് ഞങ്ങള് താമസിച്ചിരുന്നത്. മാനസികവിഷമം കാരണം ഞാന്‍ ബാല്‍ക്കണിയില്‍ നിന്നും എടുത്തുച്ചാടുമോയെന്ന് വരെ കുടുംബം ഭയന്നിരുന്നു', രോഹിത് ശര്‍മയോട് മുഹമ്മദ് ഷമി പറഞ്ഞു.
'എന്തെങ്കിലും കടുംകൈ ചെയ്യുമോയെന്ന് ഭയന്ന് രണ്ട്, മൂന്ന് സുഹൃത്തുക്കള്‍ 24 മണിക്കൂറും എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ പരിതാപകരമായ അവസ്ഥ കണ്ട് ക്രിക്കറ്റില്‍ പൂര്‍ണമായി ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കരുതെന്നും അവര്‍ പറഞ്ഞു. ഇതിന് ശേഷമാണ് ഞാന്‍ പരിശീലനം പുനരാരംഭിച്ചത്. ഡെറാഡൂണിലെ അക്കാദമിയില്‍ ഞാന്‍ വിയര്‍പ്പൊഴുക്കി രാപ്പകല്‍ അധ്വാനിച്ചു', ഷമി ഓര്‍ത്തെടുത്തു.

ഏകദേശം 18 മാസത്തോളം കഠിനാധ്വാനം നടത്തിയിട്ടാണ് താന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയതെന്ന് ഷമി പറയുന്നു. മുന്‍പ്, 2015 ലോകകപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു താരം പുറത്തായത്. ഇതിന് ശേഷം കുടുംബപ്രശ്‌നങ്ങള്‍ ഷമിയെ വലച്ചു. ഐപിഎല്‍ തുടങ്ങുന്നതിന് പത്തോ പന്ത്രണ്ടോ ദിവസം മുന്‍പ് വാഹനാപകടത്തില്‍പ്പെട്ടതും തിരിച്ചുവരവ് ശ്രമകരമാക്കി. തന്റെ കുടുംബപ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഏറെ വിഷമിപ്പിച്ചെന്ന് മുഹമ്മദ് ഷമി അറിയിച്ചു.