എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ശനിയാഴ്ച്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപനം ധോണി നടത്തിയത്. 'നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇനി വിരമിക്കാന്‍ സമയമായി', ഇന്‍സ്റ്റഗ്രാമില്‍ ധോണി കുറിച്ചു. ഇതേസമയം ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി മഹേന്ദ്ര സിങ് ധോണി കളിക്കും. ഈ വർഷവും ചെന്നൈയുടെ നായകൻ ധോണിയാണ്.
2019 ലോകകപ്പ് സെമിയിലാണ് മുൻ നായകൻ കൂടിയായിരുന്ന ധോണി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. ലോകകപ്പ് തോൽവിക്ക് ശേഷം ക്രിക്കറ്റിൽ നിന്നും നീണ്ടകാല അവധി എടുക്കുകയായിരുന്നു താരം. കഴിഞ്ഞ ഹോം സീസൺ പൂർണമായും ധോണി ഉപേക്ഷിച്ചു. താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ധോണിയിൽ നിന്നും മാറിച്ചിന്തിക്കാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഇതിനെത്തുടർന്ന് റിഷഭ് പന്തിനെ ധോണിയുടെ പിൻഗാമിയായി സെലക്ടർമാർ വാഴിച്ചു.
ഒട്ടനവധി നേട്ടങ്ങളും കൊണ്ടാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടുതവണ ലോകകിരീടം (2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2011 -ലെ ഏകദിന ലോകകപ്പും) നേടിക്കൊടുത്ത നായകനെന്ന വിശേഷണം ധോണിയുടെ തൊപ്പിയിലെ പൊന്‍തൂവലാവുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷറെന്ന പേരും ധോണിക്ക് സ്വന്തം. ഇന്ത്യയ്ക്കായി 350 ഏകദിനങ്ങളും 90 ടെസ്റ്റ് മത്സരങ്ങളും 98 ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മാത്രം 50.58 ബാറ്റിങ് ശരാശരിയില്‍ 10,773 റണ്‍സ് ധോണി സമ്പാദിച്ചത് കാണാം. ഇതില്‍ 10 സെഞ്ച്വറികളും 73 അര്‍ധ സെഞ്ച്വറികളും പെടും. 183 റണ്‍സാണ് ഏകദിനത്തില്‍ ധോണിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.