സമ്മര്‍ദ്ദം ഇന്ത്യക്കല്ല
ലോകകപ്പിലെ ഇതുവരെയുള്ള വിജയ റെക്കോര്‍ഡ് കാത്തുസൂക്ഷികയെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യക്കായിരിക്കും കളിയില്‍ കൂടുതല്‍ സമ്മര്ദ്ദമുണ്ടാവുകയെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഗവാസ്കര്‍ തള്ളുകയായിരുന്നു. ഇന്ത്യക്കല്ല, മറിച്ച് പാക് ടീമിനായിരിക്കും സമ്മര്‍ദ്ദമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ തുടക്കം അത്ര മികച്ചതല്ല. വിന്‍ഡീസിനോടും ഓസീസിനോടും അവര്‍ക്കു തോല്‍വി നേരിട്ടു. ഒരു കളി മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ ജയിച്ചേ തീരൂവെന്ന വെല്ലുവിളി പാക് ടീമിനെ സമ്മര്ദ്ദത്തിലാക്കുനെന്ന് ഗവാസ്കര്‍ വിശദമാക്കി.
ഇന്ത്യക്കു ജയിക്കാനാവും
മഴയെ തുടര്‍ന്നു ഓവറുകള്‍ നഷ്ടമായില്ലെങ്കില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. 50 ഓവര്‍ മല്‍സരമാണെങ്കില്‍ ഇന്ത്യ തന്നെ ജയിക്കും.
എന്നാല്‍ മഴ മൂലം ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ഇരുടീമിനും സാധ്യതയുണ്ട്. 30 ഓവറോ, അതില്‍ കുറച്ചോ ഓവറാക്കി മല്‍സരം ചുരുക്കിയാല്‍ ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. മല്‍സരം നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വിഭാഗം നേരത്തേ നല്കിയ മുന്നറിയിപ്പ്.
ആറിലും ജയം ഇന്ത്യക്ക്
ലോകകപ്പില്‍ ഇതുവരെ ആറു തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇവയിലെല്ലാം ജയം ഇന്ത്യക്കായിരുന്നു. ഈ റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറുഭാഗത്ത് ഇന്ത്യക്കെതിരേ ജയത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാനായിരിക്കും പാക് ശ്രമം.
2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരേ നേടിയ അവിസ്മരണീയ വിജയമാവും പാക് ടീമിന്റെ പ്രചോദനം.