ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മൻ ഗില്ലിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് പേസർ മോഹിത് ശർമ്മ. ഗില്ലിന്റെ കഠിനാധ്വാനവും തന്റെ തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ് തിരുത്താനുള്ള കഴിവും അത്ഭുതപ്പെടുത്തുന്നതാണെന്ന് മോഹിത് പറയുന്നു. ക്രിക്ബസിനോട് (Cricbuzz) സംസാരിക്കുമ്പോഴാണ് മോഹിത് തന്റെ നായകനെ വാനോളം പുകഴ്ത്തിയത്.
തെറ്റുകൾ സ്വയം തിരിച്ചറിയുന്ന നായകൻ
നേരത്തെ മറ്റുള്ളവർ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ട അവസ്ഥയിലായിരുന്ന ഗില്ലിൽ നിന്ന് ഇന്നത്തെ പക്വതയുള്ള നായകനിലേക്കുള്ള വളർച്ചയെ മോഹിത് എടുത്തുപറഞ്ഞു. "അവൻ വളരെ കഠിനാധ്വാനിയാണ്. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ഒരു ഫ്രാഞ്ചൈസിയിലും നായകസ്ഥാനം വഹിക്കുന്നതോടെ ഗില്ലിന്റെ പക്വത വർദ്ധിച്ചു. തന്റെ തെറ്റുകൾ എന്താണെന്ന് തിരിച്ചറിയാൻ മറ്റൊരാൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇപ്പോൾ ഗില്ലിനില്ല," മോഹിത് പറഞ്ഞു.

നെറ്റ്സിലെ പരീക്ഷണങ്ങൾ
ഒരു ഇന്നിംഗ്‌സിന് ശേഷം തന്റെ കുറവുകൾ മനസ്സിലാക്കി അത് പരിഹരിക്കാൻ മണിക്കൂറുകളോളം നെറ്റ്സിൽ ചിലവഴിക്കുന്ന ശീലമാണ് ഗില്ലിനുള്ളത്. "ഒരു മത്സരത്തിൽ ഒരു സ്പിന്നർക്ക് വിക്കറ്റ് നൽകി പുറത്തായാൽ, അടുത്ത ദിവസം മുഴുവൻ നെറ്റ്സിൽ സ്പിന്നർമാരെ നേരിട്ട് ആ പിഴവ് തിരുത്താൻ അവൻ ശ്രമിക്കും. ആ തെറ്റ് പൂർണ്ണമായും പരിഹരിക്കുന്നത് വരെ അവൻ കഠിനാധ്വാനം തുടരും. ഇതാണ് ഗില്ലിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം," മോഹിത് ശർമ്മ വ്യക്തമാക്കി.
"അവൻ വളരെ കഠിനാധ്വാനിയാണ്. അവന്റെ ആ തയ്യാറെടുപ്പിനെ 'കഠിനാധ്വാനം' എന്ന് വിളിക്കാമെങ്കിൽ, തീർച്ചയായും അവൻ അത്രമേൽ അധ്വാനിക്കുന്ന വ്യക്തിയാണ്. ചില കളിക്കാർക്ക് നമ്മൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ ടെസ്റ്റിലും ഏകദിനത്തിലും ഒരു ഫ്രാഞ്ചൈസിയിലും സ്വന്തമായി നായകസ്ഥാനം വഹിക്കുന്നതോടെ, തന്റെ തെറ്റുകൾ സ്വയം തിരിച്ചറിയാനുള്ള പക്വത അവൻ കൈവരിച്ചു കഴിഞ്ഞു.
മറ്റാരും പറഞ്ഞു കൊടുക്കാതെ തന്നെ തന്റെ പിഴവുകൾ മനസ്സിലാക്കാൻ കഴിയുന്ന അത്രയും പക്വതയിലേക്ക് അവൻ എത്തിയിട്ടുണ്ട്. ഒരു ഇന്നിംഗ്‌സിന് ശേഷം തന്റെ തെറ്റുകൾ മനസ്സിൽ വെച്ച് അവൻ നെറ്റ്സിലേക്ക് മടങ്ങും, ആ പിഴവുകൾ തിരുത്തുന്നത് വരെ ദിവസം മുഴുവൻ കഠിനമായി അധ്വാനിക്കും. അതാണ് അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്, ഞാൻ അത് നേരിട്ട് കാണുന്നുമുണ്ട്. അവൻ ബാറ്റിംഗിന് ഇറങ്ങുമ്പോൾ ഒരു സ്പിന്നർക്ക് വിക്കറ്റ് നൽകി പുറത്തായാൽ, പിന്നീട് സ്പിന്നർമാർക്കെതിരെ പരിശീലനം നടത്തുന്നുണ്ടെന്ന് അവൻ ഉറപ്പുവരുത്തും." മോഹിത് ശർമ്മ പറഞ്ഞു.
ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറിയതിന് ശേഷം ഗുജറാത്ത് ടൈറ്റൻസിനെ മുന്നിൽ നിന്ന് നയിക്കുന്ന ഗിൽ, ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ തിളങ്ങുന്നത് ടീമിന് വലിയ കരുത്താണ് നൽകുന്നത്. കഴിഞ്ഞ ദിവസം കെകെആറിനെതിരെ 86 റൺസ് നേടി ടീമിന്റെ വിജയശിൽപിയായതും ഗിൽ തന്നെയാണ്.