ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കളത്തിനകത്തും പുറത്തും ഒരു പോലെ പ്രശസ്തനാണ്. മുസ്ലീമായ ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യമീഡിയയിലുടെ മതവാദികള്‍ നടത്തിയ ചീത്തവിളിയായിരുന്നു കളിക്കളത്തിന് പുറത്ത് ഈ താരത്തെ പ്രശസ്തനാക്കിയത്. ഷമിയുടെ പിതാവും സോഷ്യല്‍ മീഡിയാ അധിക്ഷേപങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. മകനും ഭാര്യക്കും അനുകൂല നിലപാടുമായി അദ്ദേഹം നിന്നു. മകന് ഇത്രമാത്രം പിന്തുണ നല്‍കിയ ആ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ ഷമി പങ്കെടുത്തില്ല. ഷമി അപ്പോള്‍ ബാംഗ്ലൂരിലായിരുന്നു.

വെള്ളിയാഴ്ചയാണ് ഹാര്‍ട്ട് അറ്റാക്ക് മൂലം ഷമിയുടെ പിതാവ് തൗസിഫ് അലി മരണപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരായി ഫെബ്രുവരി 23ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഷമി അപ്പോള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ഷമിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിന്റെ അന്ത്യനിമിഷങ്ങളില്‍ ഒപ്പമുണ്ടാകാന്‍ ഷമിക്കായില്ല. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് പരിശീലനത്തിലായിരുന്നു അദ്ദേഹം. ഈ മാസത്തിന്റെ ആരംഭത്തില്‍ ഷമി വീട്ടിലെത്തിയിരുന്നു. എന്നാല്‍ പരിശീലനം തുടരേണ്ടതിനാല്‍ തിരികെ പോകുകയായിരുന്നെന്നും ഷമിയുടെ സഹോദരന്‍ ആസിഫ് പറഞ്ഞു. ഷമിയെ വീട്ടില്‍ നിറുത്തുന്നതിനേക്കാള്‍ രാജ്യത്തോടുള്ള കടമയ്ക്ക് കുടുംബം മുന്‍തൂക്കം നല്‍കിയെന്നും ആസിഫ് പറഞ്ഞു.
പിന്നീട് മാധ്യമങ്ങള്‍ക്ക മുന്നില്‍ പ്രതികരിക്കാന്‍ ഷമി തയാറായില്ല. ഇക്കാര്യത്തില്‍ ഷമിക്ക് ദു: ഖമുണ്ടെന്നും എന്നാല്‍ ഈ തീരുമാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഷമിയുടെ സഹോദരന്‍ ആസിഫ് പറഞ്ഞു.