സിഡ്‌നി: വംശീയാധിക്ഷേപം ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ നിറംകെടുത്തുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സിഡ്‌നി ടെസ്റ്റിലെ നാലാം ദിനവും കാണികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തി. ഉച്ച സെഷനിടെയാണ് സംഭവം. ബൗണ്ടറി ലൈനരികില്‍ നിന്ന മുഹമ്മദ് സിറാജിനെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തെ കാണികള്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. പിന്നാലെ താരം ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയോടും ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റെയ്ഫലിനോടും പോള്‍ വില്‍സണിനോടും പരാതി ഉന്നയിച്ചു. സംഭവത്തില്‍ പത്തു മിനിറ്റോളം കളി തടസ്സപ്പെട്ടു.
സിഡ്‌നി ക്രിക്കറ്റ് മൈതാനത്തെ റാന്‍ഡ്‌വിക്ക് എന്‍ഡില്‍ നിന്നുള്ള കാണികളാണ് സിറാജിനെതിരെ വംശീയാധിക്ഷേപം നടത്തിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരും പൊലീസുമെത്തി വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളോട് സ്‌റ്റേഡിയം വിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്തായാലും സംഭവത്തില്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ സിറാജിന് പിന്തുണയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. മികച്ച ടെസ്റ്റ് പരമ്പരയുടെ ആവേശം ഇത്തരത്തില്‍ തല്ലികെടുത്തുന്ന സിഡ്‌നിയിലെ കാണികളോട് നിരാശയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പ്രതികരിച്ചു.
വംശീയാധിക്ഷേപം നടത്തിയ കാണികളെ ഒരുകാലത്തും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യമാണ് ഹര്‍ഷ ഭോഗ്‌ലെ മുന്നോട്ടുവെച്ചത്. ഇത്തരക്കാര്‍ കളിയുടെ പേര് മാത്രമല്ല, സമൂഹത്തിന്റെ പേരുതന്നെ കളങ്കപ്പെടുത്തുന്നുവെന്ന് ഭോഗ്‌ലെ പ്രതികരിച്ചു. സിഡ്‌നിയിലെ കാണികളില്‍ നിന്നുള്ള പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ടോം മൂഡി പറഞ്ഞത്. വംശീയാധിക്ഷേപം നടത്തിയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും മൂഡി ആവശ്യപ്പെട്ടു.
സിഡ്‌നി ടെസ്റ്റിലെ മൂന്നാം ദിനവും സിറാജും ബുംറയും കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഏറ്റുവാങ്ങിയിരുന്നു. സംഭവത്തില്‍ ടീം ഇന്ത്യ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പരാതി സമര്‍പ്പിച്ചിട്ടുമുണ്ട്. എല്ലാ വിധത്തിലുള്ള വംശീയാധിക്ഷേപങ്ങളും തങ്ങള്‍ അപലപിക്കുന്നതായും തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ ഞായറാഴ്ച്ച വ്യക്തമാക്കി.
നാലാം ദിനത്തെ മത്സരം വിലയിരുത്തിയാൽ 407 റൺസ് വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് ഇന്ത്യ കുറിച്ചിട്ടുണ്ട്. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. മികച്ച തുടക്കം സമ്മാനിച്ച ശേഷം ശുഭ്മാൻ ഗില്ലും രോഹിത് ശർമയും പുറത്താവുകയായിരുന്നു.