കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനും തമ്മിലുള്ള ദാമ്പത്യ തര്‍ക്കവും പരസ്യവാക്കേറ്റവും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മുഹമ്മദ് ഷമി നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഷമി നല്കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഹസിന് നല്കിയ പരാതിയിലാണ് കൊല്‍ക്കത്ത കോടതിയുടെ ഉത്തരവ്. ജനുവരി 15നകം ഷമി ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഷമി ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം നല്‍കിവരാറുള്ള ചിലവിനത്തിനായാണ് ചെക്ക് നല്‍കിയത്. ഇത് മടങ്ങിയതിനെ തുടര്‍ന്ന് ഹസിന് അലീപൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. കേസില്‍ നവംബര്‍ 14ന് ഷമിയോട് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍, ജനുവരി 15നകം ഷമി ഹാജരാകാമെന്ന് താരത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കുകയായിരുന്നു.
അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച കോടതി ഷമിയോട് നിശ്ചിത ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവുണ്ട്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന് ആണ് തുടക്കത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. പിന്നീടത് ഗാര്‍ഹിക പീഡന പരാതിയായും വിവാഹമോചനക്കേസായും മാറിക്കഴിഞ്ഞു. അതിനിടെ, ഷമിയില്നിന്നും കൂടുതല്‍ തുക ആവശ്യപ്പെട്ട് ഹസിന് നല്കിയ പരാതി കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് ഷമിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഓസ്ട്രേലിയന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന ഷമി പരമ്പര തീര്‍ന്നാലുടന്‍ കോടതിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.