കൊൽക്കത്ത: ഇന്ത്യയുടെ മുൻ നിര ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിക്കും കുടുംബത്തിനും നേരെ ആക്രമണം. കൊൽക്കത്തയിലുള്ള വീടിന് മുന്പിൽ വെച്ചാണ് താരത്തെ ആക്രമിക്കാൻ ശ്രമം നടന്നത്. സംഭവം നടക്കുമ്പോൾ ഷമിക്കൊപ്പം ഭാര്യയും മകളും കാറിൽ ഉണ്ടായിരുന്നു. ഇവരെയും ആക്രമിക്കാൻ ശ്രമം നടന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷമിയുടെ വീട് നോക്കിനടത്തുന്ന ആളെയും അക്രമികൾ കൈകാര്യം ചെയ്തു. ഷമിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആണിത്. ജാവദ്പൂർ പോലീസ് അക്രമികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി. ഷമിയുടെ ബി എം ഡബ്ല്യിയു കാർ വീടിന്റെ ഗേറ്റിന് മുന്നിൽ നിർത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ട്.
മൂന്ന് യുവാക്കളാണ് ഷമിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവർ മദ്യലഹരിയിലായിരുന്നു എന്നും സംശയമുണ്ട്. മോട്ടോർസൈക്കിളിൽ സംഭവസ്ഥലത്ത് നിന്നും നിഷ്ക്രമിച്ച ഇവർ പിന്നീട് തിരിച്ചെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. ഷമിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാനും ഇവർ ശ്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. സി സി ടി വി ക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് അക്രമികളെ പിടികൂടിയത്. ഷമി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്.