മുംബൈ: ഇന്ത്യന്‍ പേസ് താരം മുഹമ്മദ് ഷമിക്ക് ഇത് മോശം കാലമാണോയെന്നറിയാന്‍ ഏതെങ്കിലും ജ്യോത്സനെ വിളിച്ച് കവടി നിരത്തേണ്ട കാര്യമില്ല, ദിവസേന തേടിയെത്തുന്ന ആരോപണങ്ങള്‍ മാത്രം നോക്കിയാല്‍മതി. ഇപ്പോള്‍ അനധികൃത പണമിടപാട് നടന്നതായുള്ള സംശയത്തില്‍ ഷമിക്കെതിരെ ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണത്തിന് ഒരുങ്ങുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ കമ്മിറ്റി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം. ഷമിയുടെ ദുബായ് യാത്രയും അവിടെ വെച്ച് നടന്ന ചില പണമിടപാടുകളെയും കുറിച്ച് ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷമിയും, ഭാര്യയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഒരു മുഹമ്മദ് ഭായിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഒരു പാകിസ്ഥാനി സ്ത്രീ വഴി ഇയാള്‍ കുറച്ച് പണം അയച്ച് കൊടുത്തതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗ് സിഒഎയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇംഗ്ലണ്ടിലുള്ള മുഹമ്മദ് ഭായില്‍ നിന്നാണ് ഷമി പണം സ്വീകരിച്ചതെന്നായിരുന്നു ഹസീന്റെ നേരത്തെയുള്ള ആരോപണം. ബിസിസിഐ അഴിമതിവിരുദ്ധ യൂണിറ്റ് മേധാവി നീരജ് കുമാറാണ് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുന്നത്.

മാധ്യമങ്ങളും ഈ ഓഡിയോ ടേപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വിനോദ് റായി കത്തില്‍ വ്യക്തമാക്കി. ഇത് കേള്‍ക്കാന്‍ ഇടവന്നതോടെയാണ് അന്വേഷണം ആവശ്യമായി വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബിസിനസ്സുകാരന്‍ മുഹമ്മദ് ഭായിയുടെ പേരിലാണ് പാക് വനിത അലീസ്ബയില്‍ നിന്നും ഷമി പണം വാങ്ങിയതെന്നാണ് ഹസീന്റെ ആരോപണം. പാക് യുവതിയുമായി നടത്തിയതായി പറയപ്പെടുന്ന ഈ പണമിടപാട് മാത്രമാണ് ബിസിസിഐ അന്വേഷിക്കുക.
മുഹമ്മദ് ഭായി, അലീസ്ബ എന്നിവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി, പണത്തിന്റെ കൈമാറ്റം, എന്ത് ആവശ്യത്തിനാണ് കൈമാറിയത് എന്നീ വിഷയങ്ങളിലാണ് അന്വേഷണം. അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ ആജീവനാന്ത വിലക്കുവരെ ഷമിയെ തേടിയെത്താം. മുഹമ്മദ് ഷമിയില്‍ നിന്നും ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങുന്നതായാണ് ഹസീന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. സംഗതി കേസായതോടെ കൊലപാതകം മുതല്‍ പീഡനം വരെയുള്ള ജാമ്യമില്ലാത്ത കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.