ഫെബ്രുവരി 22 ഞായറാഴ്ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് പുതിയ തലവേദനയായി മുഹമ്മദ് സിറാജിന്റെ പരിക്ക്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിച്ച ഇന്ത്യയ്ക്ക് സൂപ്പർ 8 പരീക്ഷയ്ക്ക് മുൻപ് ലഭിക്കുന്ന വലിയൊരു പ്രഹരമാണിത്. പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് നേരെ സിറാജിന്റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും ഗ്രൗണ്ടിലിറങ്ങിയെങ്കിലും സിറാജ് പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നേരത്തെ പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജ്, ആദ്യ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിക്കുകൾ ഇന്ത്യൻ ടീമിനെ വലയ്ക്കുന്നുണ്ട്. സർജറിക്ക് വിധേയനായ ഹർഷിത് റാണയ്ക്ക് പുറമെ, ബുംറയുടെ അസുഖവും അഭിഷേക് ശർമ്മയുടെ വയറിലെ അണുബാധയും ടീമിനെ അലട്ടിയിരുന്നു. ഇപ്പോൾ പേസ് നിരയിലെ കരുത്തനായ സിറാജിനും പരിക്കേറ്റത് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരാണ് ഇന്ത്യയുടെ സൂപ്പർ 8 എതിരാളികൾ. സെമി ഫൈനലിൽ കടക്കാൻ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തേണ്ടത് അനിവാര്യമായതിനാൽ ഈ പരിക്കുകൾ ടീം മാനേജ്‌മെന്റിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സിറാജിന്റെ ലഭ്യത ഉറപ്പായില്ലെങ്കിൽ ടീമിൽ മാറ്റങ്ങൾ വരുത്താൻ സൂര്യകുമാർ യാദവ് നിർബന്ധിതനാകും.

സൂപ്പർ എട്ടിലേക്ക് കടക്കുമ്പോൾ സ്റ്റാർ ബാറ്റ്സ്മാൻ അഭിഷേക് ശർമ്മയുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 173 സ്ട്രൈക്ക് റേറ്റിൽ 200 റൺസ് നേടിയ ചരിത്രം അഭിഷേകിനുണ്ട്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ഈ കണക്കുകൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഏകദിനത്തിൽ ഒരു സെഞ്ച്വറിയും ടി20യിൽ രണ്ട് സെഞ്ച്വറികളും പ്രോട്ടീസ് നിരയ്ക്കെതിരെ സഞ്ജു നേടിയിട്ടുണ്ട്. ടോപ് ഓഡർ മുഴുവൻ ലെഫ്റ്റ് ഹാൻഡേഴ്സ് ആയതുകൊണ്ടുതന്നെ, ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ പ്ലാനിങ്ങുകൾ നടപ്പിലാക്കാൻ എളുപ്പമാകും എന്നിരിക്കെ ഒരു മാറ്റം അനിരാവ്യമാണ് എന്നാണ് എക്സ്പേർട്ടുകൾ പറയുന്നത്. തിലക് വർമ്മയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോർഡുണ്ടെങ്കിലും സഞ്ജുവായിരിക്കും അവർക്ക് എതിരെയുള്ള പെർഫക്ട് റീപ്ലേസ്മെൻഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമാവുക വരുൺ ചക്രവർത്തിയും ജസ്പ്രിത് ബുംറയും എറിയാൻ പോകുന്ന എട്ട് ഓവറുകളായിരിക്കും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ഫെബ്രുവരി 22ന് അഹമദാബാദിൽ വെച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക സൂപ്പർ 8 പോരാട്ടം നടക്കുക.
അതേസമയം, മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഇഷാൻ കിഷന്റെ ഫോം ഇന്ത്യൻ ബാറ്റിങ്ങിനെ ബാലൻസ് ചെയ്യുന്നുണ്ട്. ഐസിസി റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ച ഇഷാൻ ടി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.