For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: അവൻ ഓള്‍റൗണ്ടറല്ല, വെറും ബാറ്റര്‍! സഞ്ജുവിനെ ടീമിലെത്തിക്കാൻ സമയമായി, മുന്നറിയിപ്പുമായി കൈഫ്

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ടീമിലെ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ശിവം ദൂബെയുടെ പ്രകടനത്തെയും ടീം സെലക്ഷനിലെ അപാകതകളെയുമാണ് കൈഫ് ചോദ്യം ചെയ്യുന്നത്. ദൂബെ ഒരു ഓള്‍റൗണ്ടറല്ലെന്നും വെറും ബാറ്റര്‍ മാത്രമാണെന്നുമാണ് കൈഫ് തുറന്നടിച്ചത്.

ദൂബെയുടെ ബൗളിംഗ് പാളി; കൈഫിന്റെ മുന്നറിയിപ്പ്

അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ഓവറില്‍ 32 റണ്‍സാണ് ദൂബെ വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ദൂബെയുടെ പന്തുകള്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ അനായാസം അതിര്‍ത്തി കടത്തി. ഈ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് കൈഫിന്റെ വിമര്‍ശനം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

india-team-1

"ദൂബെയുടെ പ്ലാനുകള്‍ പരിശോധിച്ചാല്‍ അദ്ദേഹം എത്രത്തോളം പ്രതിരോധത്തിലായിരുന്നു എന്ന് മനസ്സിലാക്കാം. പത്താം ഓവറില്‍ ആരും ഇത്ര ഡിഫന്‍സീവ് ആയി പന്തെറിയില്ല. വിക്കറ്റെടുക്കാനാണ് ആ സമയത്ത് ശ്രമിക്കേണ്ടത്. എന്റെ അഭിപ്രായത്തില്‍ ദൂബെ ഒരു ഓള്‍റൗണ്ടറല്ല, വെറും ബാറ്റര്‍ മാത്രമാണ്. 120 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഒരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് ആവശ്യമില്ല. ഭാഗ്യം കൊണ്ട് വിക്കറ്റ് കിട്ടിയേക്കാം, പക്ഷേ റണ്‍സ് വഴങ്ങുന്നതില്‍ അദ്ദേഹം ഒട്ടും പിന്നിലല്ല. വെസ്റ്റ് ഇന്‍ഡീസിനെപ്പോലൊരു ടീമിനെതിരെ ദൂബെ ഒരു ഓവറില്‍ നാല് സിക്‌സറുകള്‍ വരെ വഴങ്ങിയേക്കാം," കൈഫ് മുന്നറിയിപ്പ് നല്‍കി.

സഞ്ജു സാംസണ്‍ ടീമിലെത്തണം!

ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഇടംകൈയന്‍മാരുടെ ആധിക്യത്തെയും കൈഫ് ചോദ്യം ചെയ്തു. ആദ്യ എട്ട് ബാറ്റര്‍മാരില്‍ ആറ് പേരും ഇടംകൈയന്‍മാരാകുന്നത് ടീമിന് ഗുണകരമാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി 'ലെഫ്റ്റ്-റൈറ്റ്' കോമ്പിനേഷന്‍ കൊണ്ടുവരണമെന്ന് കൈഫ് ആവശ്യപ്പെട്ടു.

"എല്ലാ കാര്യത്തിലും ഒരു ബാലന്‍സ് ആവശ്യമാണ്. നമ്മള്‍ ഇടംകൈയന്‍മാരുടെ കാര്യത്തില്‍ പരിധി ലംഘിച്ചിരിക്കുകയാണ്. ആദ്യ എട്ട് പേരില്‍ ആറ് പേരും ഇടംകൈയന്‍മാരാണ്. ഈ ഫോര്‍മുലയാണ് വിജയകരമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് മാറ്റണം. ബാറ്റിംഗ് നിരയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവിളിക്കണം," കൈഫ് പറഞ്ഞു.

ഇന്ത്യയുടെ ദയനീയ പരാജയം

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 111 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 76 റണ്‍സിന്റെ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് (35 പന്തില്‍ 63) ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിവം ദൂബെ 42 റണ്‍സ് നേടിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. ടീമില്‍ 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ബാറ്ററും ദൂബെയായിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ ടീം തയ്യാറാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, February 24, 2026, 14:06 [IST]
Other articles published on Feb 24, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+