ആരാധകർക്ക് കെകെആർ എന്നത് വെറുമൊരു ടീമല്ല, ഒരു വികാരം തന്നെയാണ്. പക്ഷേ ആ വികാരം കിരീടങ്ങളിലേക്ക് മാറണമെങ്കിൽ നായകസ്ഥാനത്ത് ഒരു വിപ്ലവം തന്നെ വേണമെന്ന് തുറന്നടിച്ചിരിക്കുകയാണ് മുഹമ്മദ് കൈഫ്. കൊൽക്കത്തയുടെ വിശ്വസ്തനായ 'ഫിനിഷർ' റിങ്കു സിംഗിനെ ടീമിന്റെ ഭാവി നായകനായി വളർത്തണമെന്ന കൈഫിന്റെ പുതിയ പ്രസ്താവന ഐപിഎൽ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അജിങ്ക്യ രഹാനെയുടെ പരിചയസമ്പത്തിന് പിന്നാലെ പോകാതെ, യുവത്വത്തിന്റെ കരുത്തായ റിങ്കുവിനെ നായകത്വത്തിലേക്ക് കൊണ്ടുവരുന്നത് കൊൽക്കത്തയ്ക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യുമെന്നാണ് കൈഫിന്റെ പക്ഷം. രഹാനെയുടെ ബാറ്റിംഗ് ശൈലിയെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്ത് വിമർശിക്കാനും കൈഫ് മടിച്ചില്ല.
"റിങ്കു വെറുമൊരു ഫിനിഷറല്ല, ഒരു ലീഡറാണ്!"
ഉത്തർപ്രദേശ് ടീമിനെ ആഭ്യന്തര ക്രിക്കറ്റിൽ നയിക്കുന്ന റിങ്കുവിന്റെ നായകപാടവത്തെ കൈഫ് പ്രശംസിച്ചു. "റിങ്കു സിംഗ് എല്ലാ ഫോർമാറ്റിലും കളിക്കാൻ കെൽപ്പുള്ള താരമാണ്. ഉത്തർപ്രദേശിന് വേണ്ടി അദ്ദേഹം നേടിയ റൺസുകളെല്ലാം ടീമിന്റെ വിജയത്തിന് വേണ്ടിയുള്ളതായിരുന്നു. മാനസികമായി കടുത്ത സമ്മർദ്ദങ്ങൾ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിയും. കെകെആർ അദ്ദേഹത്തെ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് കൊണ്ടുവരണം. അത് ടീമിന് ദീർഘകാലത്തേക്ക് ഗുണം ചെയ്യും," കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


രഹാനെ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണം!
കഴിഞ്ഞ സീസണിൽ കെകെആറിന്റെ ടോപ് സ്കോറർ ആയിരുന്നിട്ടും അജിങ്ക്യ രഹാനെയുടെ ബാറ്റിംഗിലെ പോരായ്മകളെ കൈഫ് വിമർശിച്ചു. സ്പിന്നർമാർക്കെതിരെ രഹാനെ പതറുന്നത് ടീമിന് തിരിച്ചടിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. "വിരാട് കോഹ്‌ലിയെ നോക്കൂ, സ്പിന്നർമാർക്കെതിരെ തന്റെ സ്ട്രൈക്ക് റേറ്റ് കുറയുന്നു എന്ന് കണ്ടപ്പോൾ അദ്ദേഹം പുതിയ ഷോട്ടുകൾ കണ്ടെത്തി എല്ലാവരുടെയും വായടപ്പിച്ചു. രഹാനെ വെറും സ്ലോഗ് സ്വീപ്പിൽ മാത്രം ഒതുങ്ങാതെ ഗ്രൗണ്ടിന് ചുറ്റും ഷോട്ടുകൾ പായിക്കാൻ പഠിക്കണം. 30-ഉം 40-ഉം റൺസുകൾ എടുക്കുന്നത് നല്ലതാണ്, പക്ഷേ അത് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളായി മാറുന്നില്ല," കൈഫ് തുറന്നടിച്ചു.
ലേലത്തിന്റെ അവസാന നിമിഷം മാത്രം ടീമിലെത്തിയ രഹാനെയെ ക്യാപ്റ്റനാക്കിയത് ഒരു താൽക്കാലിക നീക്കം മാത്രമാണെന്നും, 23 കോടിയിലധികം രൂപ മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരെയാണ് കെകെആർ ആദ്യം നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെന്നും കൈഫ് വെളിപ്പെടുത്തി. സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതും മുംബൈയിലെ ക്യാപ്റ്റൻസി തർക്കങ്ങളും ഐപിഎല്ലിൽ ചർച്ചയാകുന്നതിനിടെ കെകെആറിലെ ഈ 'റിങ്കു മന്ത്രം' ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
2024 ൽ ഐപിഎൽ കിരീടം സ്വന്തം തട്ടകത്തിൽ എത്തിച്ച കെകെആറിന് ഒരു തലമുറമാറ്റം അനിവാര്യമാണ്. ചില സ്ഥലങ്ങളിൽ അവർ മികച്ച് നിൽക്കുന്നുണ്ടെങ്കിലും അവരെ എളുപ്പത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുന്ന പോരായ്മകളും ടീമിലുണ്ട്. അതിനെയെല്ലാം ടീം എങ്ങനെ മറികടക്കുമെന്നും റിങ്കുവിനെ ഉയർത്തിക്കൊണ്ട് വരാൻ അവർക്ക് സാധിക്കുമോ എന്നും കണ്ടുതന്നെ അറിയണം.