ആര് തടുക്കാൻ വന്നാലും ഗംഭീർ മാറില്ല!വാശിയും അഹങ്കാരവുമല്ല,അത് കോച്ചിന്റെ ഗുണമാണ്;വിമർശകർക്ക് കൈഫിന്റെ മറുപടി
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ ജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ സെലക്ഷൻ രീതികളെക്കുറിച്ചും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടുകളെക്കുറിച്ചും നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ ഗംഭീറിന് വലിയ ഇഷ്ടമാണെന്നും, തനിക്ക് ബോധ്യമുള്ള കളിക്കാരെ ടീമിലെടുക്കാൻ ഗംഭീറിന് പ്രത്യേക വാശിയുണ്ടെന്നും കൈഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കൈഫിന്റെ ഈ തുറന്നുപറച്ചിൽ.
ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീറിന്റെ പ്രതിഭകളെ കണ്ടെത്താനുള്ള കഴിവിനെ കൈഫ് വാനോളം പുകഴ്ത്തി:
"ഗംഭീറിന് ആരെയെങ്കിലും ബോധിച്ചാൽ, പിന്നെ ആ കാര്യത്തിൽ പുള്ളിക്ക് വലിയ നിർബന്ധമായിരിക്കും. ഗംഭീറിന് ഇഷാൻ കിഷനെ വലിയ ഇഷ്ടമാണ്. ഇഷാൻ ഇനി ടീമിൽ കളിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് നീണ്ട പിന്തുണ കോച്ചിൽ നിന്ന് ലഭിക്കും. വാഷിംഗ്ടൺ സുന്ദറിനെ ഗംഭീർ എത്രത്തോളമാണ് പിന്തുണച്ചതെന്ന് നോക്കൂ. അശ്വിനെപ്പോലും മാറ്റിനിർത്തിയാണ് സുന്ദറിനെ ടെസ്റ്റിൽ കളിപ്പിച്ചത്. ഹർഷിത് റാണയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ആര് എന്ത് പറഞ്ഞാലും ഗംഭീറിന് ഈ ഒരു ഗുണമുണ്ട്. ഒരു കളിക്കാരന്റെ കഴിവ് തിരിച്ചറിഞ്ഞാൽ അയാൾക്ക് വേണ്ടി ഗംഭീർ നിലകൊള്ളും. ആ തീരുമാനം ശരിയോ തെറ്റോ എന്നത് രണ്ടാമത്തെ കാര്യമാണ്. പക്ഷേ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്, ക്യാപ്റ്റനെപ്പോലും ബോധ്യപ്പെടുത്താൻ ഗംഭീറിന് സാധിക്കും."

തുടക്കത്തിൽ ബാറ്റിംഗിൽ തിളങ്ങാതിരുന്നിട്ടും ഹർഷിത് റാണയെ ഓൾറൗണ്ടർ എന്ന നിലയിൽ ഗംഭീർ പിന്തുണച്ചതിനെ കൈഫ് ന്യായീകരിച്ചു. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടി റാണ ആ വിശ്വാസം കാത്തുസൂക്ഷിച്ചതായും കൈഫ് ഓർമ്മിപ്പിച്ചു. പരിക്കിന് ശേഷം അഫ്ഗാനെതിരായ മൂന്നാം ഏകദിനത്തിലും റാണ തിരിച്ചെത്തിയിട്ടുണ്ട്.
സച്ചിന്റെയും കോഹ്‌ലിയുടെയും പാതയിൽ ശുഭ്‌മൻ ഗിൽ!
നിലവിലെ ഇന്ത്യൻ നായകൻ ശുഭ്‌മൻ ഗില്ലിനെക്കുറിച്ചും കൈഫ് വലിയ പ്രവചനം നടത്തി. ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴുവാക്കപ്പെട്ടിട്ടും ഐപിഎൽ 2026-ൽ (732 റൺസ്) തകർപ്പൻ പ്രകടനം നടത്തി ഗിൽ തിരിച്ചെത്തിയതിനെ കൈഫ് പ്രശംസിച്ചു.
അഫ്ഗാനെതിരായ ടെസ്റ്റിലും ഏകദിന പരമ്പരയിലും (2 മത്സരങ്ങളിൽ നിന്ന് 238 റൺസ്) സെഞ്ച്വറികളോടെ ഫോമിലുള്ള ഗിൽ വൈകാതെ തന്നെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ ഒഴിച്ചുകൂടാനാകാത്ത താരമായി മാറുമെന്നും, സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്‌ലിയുടെയും അതേ പാതയിലാണ് ഗിൽ സഞ്ചരിക്കുന്നതെന്നും കൈഫ് കൂട്ടിച്ചേർത്തു. വരും കാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ 'മഹാമേരു' ആയി ഗിൽ മാറുമെന്നും മുഹമ്മദ് കൈഫ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ നടക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിച്ച് പരമ്പര ഇപ്പോൾ തന്നെ കൈപ്പിടിയിലൊതുക്കിയ ഇന്ത്യയ്ക്ക് ഫോർമാലിറ്റികൾ അവസാനിപ്പിക്കുക എന്ന കാര്യം മാത്രമാണ് മൂന്നാം മത്സരത്തിൽ ചെയ്യാനുള്ളത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications