ലണ്ടന്‍: ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് വഴിമരുന്നിട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയീന്‍ അലിയുടെ ആത്മകഥ. ഈ മാസം അവസാനം പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തിലാണ് വിവാദത്തിനിടയാക്കിയേക്കാവുന്ന പരാമര്‍ശങ്ങളുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ ആഷസ് ടെസ്റ്റിനിടെ ഒരു ഓസ്‌ട്രേലിയന്‍ താരം തന്നെ ഒസാമ (തീവ്രവാദി ഒസാമ ബിന്‍ലാദന്‍) എന്നു വിളിച്ചതായി മോയീന്‍ പറയുന്നു.
കളിക്കളത്തിലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ബഹുമാനമില്ലായ്മയെയും മോശം പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് താരത്തിന്റെ പുസ്തകം. 2017ലെ ആഷസില്‍ ഓസ്‌ട്രേലിയന്‍ കാണികളില്‍നിന്നും വംശീയവെറി വെളിവാക്കുന്ന വാക്കുളുണ്ടായെന്ന് മോയീന്‍ പറയുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റുകളിലെ മികച്ച പ്രകടനത്തിനുശേഷമാണ് മോയീന്‍ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാകുന്നത്.
2015ലെ കാര്‍ഡിഫ് ടെസ്റ്റില്‍ 77 റണ്‍സും 5 വിക്കറ്റും വീഴ്ത്തിയ മോയീന്‍ ടീമിനെ 169 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിപരമായി തന്നെ സംബന്ധിച്ചിടത്തോളം മികച്ച ആഷസ് പരമ്പരയായിരുന്നു അതെന്ന് മോയീന്‍ പറഞ്ഞു. എന്നാല്‍, കളിക്കിടെ തന്നെ ഒരു ഓസീസ് താരം ഒസാമയെന്ന് വിളിച്ചു. അങ്ങിനെയൊരാള്‍ വിളിച്ചുകേട്ടപ്പോള്‍ തനിക്കത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും കളിക്കളത്തില്‍ ദേഷ്യം വരാത്ത തനിക്ക് ആ വിളി കടുത്ത അപമാനമായിത്തോന്നിയെന്നും മോയീന്‍ പറയുന്നുണ്ട്.
ഇതേക്കുറിച്ച് അന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ്സിനോട് പറഞ്ഞിരുന്നു. ബെയ്‌ലിസ് അത് ഓസീസ് പരിശീലകന്‍ ലേമാനോടും പറഞ്ഞു. ലേമാന്‍ ഓസീസ് താരത്തെ വിളിച്ച് അക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍, താനങ്ങിനെ വിളിച്ചില്ലെന്നും പാര്‍ട് ടൈമര്‍ എന്നാണ് പറഞ്ഞതെന്നുമായിരുന്നു മറുപടി. ഒരു പരിശീലന മത്സരത്തില്‍പോലും തന്നെ അന്നുവരെ ആരു അധിക്ഷേപിച്ചിരുന്നില്ലെന്നും മോയീന്‍ അനുഭവക്കുറിപ്പില്‍ വ്യക്തമാക്കി.